കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡിലുള്ള മദർ ഓഫ് ഗോഡ് കത്തീഡ്രൽ പള്ളിയുടെ വരാന്തയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിനിയായ അമ്മ ഫ്രാങ്കോയെ കസ്റ്റഡിയിലെടുത്തു. പള്ളിയുടെ പുറകുവശത്തെ വരാന്തയിൽ പൊക്കിൾക്കൊടിയോട് കൂടിയ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ഫ്രാങ്കോ ആണ് പിടിയിലായത്. തീർത്ഥാടനത്തിനായാണ് ഇവർ കോഴിക്കോട്ട് എത്തിയത്.
പള്ളിവരാന്തയിൽ വെച്ച് തന്നെയാണ് ഇവർ പ്രസവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മാസം തികയാതെയാണ് പ്രസവം നടന്നത്. കുഞ്ഞ് മരിച്ച നിലയിലാണ് ജനിച്ചതെന്ന് മനസ്സിലായതോടെ മൃതദേഹം അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇവർ മൊഴി നൽകി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. യുവതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.