എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image
മകന്‍റെ രോഗം മാറ്റാന്‍ പതിമൂന്നുകാരിയായ മകളെ പൈശാചികമായി ബലികഴിച്ച അമ്മ അറസ്റ്റില്‍. മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് പിടികൂടി. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള കുസുംബ ഗ്രാമത്തിലാണ് ചോര മരവിപ്പിക്കുന്ന പൈശാചിക കൃത്യം അരങ്ങേറിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാനസിക, ശാരീരിക അവശതകളുള്ള മകന്‍റെ രോഗശാന്തിക്കായി രശ്മി ദേവി ഇടയ്ക്കിടെ ശാന്തി ദേവിയെ കാണാനെത്താറുണ്ടായിരുന്നു. മകന്‍റെ അസുഖം ഭേദമാക്കാന്‍ കന്യകയെ ബലി നല്‍കണമെന്ന് ശാന്തി ദേവി രശ്മിയോട് പറഞ്ഞു. മാര്‍ച്ച് 24ന് അഷ്ടമി ദിവസമായതിനാല്‍ അന്നുരാത്രി പെണ്‍കുട്ടിയെ കുരുതി കഴിക്കാനും മന്ത്രവാദിനി ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് രശ്മി ദേവി മകളുമായി ശാന്തി ദേവിയുടെ വീട്ടിലെത്തിയത്.
മാര്‍ച്ച് 24ന് രാത്രി എല്ലായിടത്തും രാംനവമി ആഘോഷവും അതോടനുബന്ധിച്ച ഘോഷയാത്രകളുമായിരുന്നു. അമ്മയ്ക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ പൂജകളില്‍ ഒപ്പമിരുത്തി. പുറത്ത് ശബ്ദഘോഷങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടെ രശ്മി സ്വന്തം മകളെ ഭീം റാമിന്‍റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഈസമയം മന്ത്രവാദിനി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ തടിക്കഷ്ണങ്ങള്‍ കുത്തിക്കയറ്റി.
ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നരബലി നടത്തിയ പ്രതികളെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചപ്പോള്‍; എസ്.പിയും ഡിഐജിയും മുന്നില്‍
കുരുതിക്കുശേഷം രശ്മിയും ശാന്തിയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തെ തോട്ടത്തില്‍ കുഴിച്ചിട്ടു. തുടര്‍ന്ന് അന്വേഷണം വഴിതിരിച്ചുവിടാന്‍ മകളെ ആരോ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് രശ്മി പരാതിപ്പെട്ടു. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ഇത് കളവാണെന്ന് തെളിഞ്ഞു. രശ്മിയുടെ പരാതി മാധ്യമങ്ങള്‍ വഴി കണ്ട ജാര്‍ഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ജില്ലാ ഭരണകൂടത്തിനും ഡിജിപിക്കും നോട്ടിസ് അയക്കുകയും ചെയ്തിരുന്നു.
ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് നാല്‍പ്പതുകാരനായ ഭീം റാം. മറ്റൊരു കൊലക്കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് മറ്റാരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് ഹസാരിബാഗ് എസ്പി അറിയിച്ചു.