ഭൂട്ടാന്‍ ആഡംബര കാര്‍കടത്തുകേസില്‍ മുഖ്യസൂത്രധാരന്‍ കസ്റ്റംസ് പിടിയില്‍. ബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശി ബിസ്വദീപ്ദാസിനെ ഭൂട്ടാന്‍ അതിര്‍ത്തിയില്‍നിന്നാണ് പിടികൂടിയത്. അസമില്‍ അറസ്റ്റിലായവരില്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസറും ഉള്‍പ്പെടുന്നു . 460 വാഹനങ്ങള്‍ വ്യാജരേഖ ചമച്ച് റജിസ്റ്റര്‍ ചെയ്തു.
കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സെപ്റ്റംബർ 23നു നടത്തിയ ഓപ്പറേഷൻ നുമ്ഖോർ പരിശോധനയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 15 കാറുകൾ പിടിച്ചെടുത്തിരുന്നു. മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമിൽ നിന്ന് 13 കാറുകളും കുറ്റിപ്പുറം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിൽ നിന്ന് ഒന്നു വീതവും കാറുകളാണ് പിടിച്ചെടുത്തത്.
കേസിൽ ഭൂട്ടാൻ റോയൽ കസ്റ്റംസും സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഭൂട്ടാനിൽ നിന്നു കടത്തിയ വണ്ടികൾ പിടിച്ചെടുത്തു കണ്ടുകെട്ടാൻ അവർ തയാറായാൽ അതിനോടു സഹകരിക്കാനുള്ള നിയമ സാഹചര്യവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലേക്കു കടത്തി കൊണ്ടുവന്ന 200 കാറുകളിൽ അധികവും ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്കു റാക്കറ്റ് ലേലത്തിൽ വാങ്ങിയവയാണ്. മോഷ്ടിച്ച കാറുകളും കൂട്ടത്തിലുണ്ട്. ലേലത്തിൽ വാങ്ങിയ കാറുകളും മോഷ്ടിച്ച കാറുകളും വേർതിരിച്ചു പ്രത്യേകം കേസാക്കാനാണു കസ്റ്റംസിന്റെ ശ്രമം.