ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിയുടെ ഭീഷണിയെത്തുടർന്ന് 14 വയസ്സുകാരിയായ ദളിത് പെൺകുട്ടി ജീവനൊടുക്കി. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം നടന്നത്. പിന്നാലെ പ്രതിയായ ലവ്ലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. തിരികെയെത്തിയ അച്ഛനും അമ്മയും തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ജനുവരി പത്തിനായിരുന്നു പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് അച്ഛന്‍ പറഞ്ഞു. പാടത്ത് പുല്ല് വെട്ടാന്‍ പോയ പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി ബഹളം വച്ചതോടെ ജാതിയമായി അധിക്ഷേപിച്ചിട്ട് ലവ്ലേഷ് രക്ഷപ്പെട്ടു. വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ലവ്ലേഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഒരാഴ്ച മുന്‍പാണ് പ്രതിക്ക് ജാമ്യം കിട്ടിയത്. പുറത്തുവന്ന പ്രതി പെണ്‍കുട്ടിയെ ഒറ്റക്ക് പുറത്തുവച്ച് കണ്ടപ്പോള്‍ കേസ് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് ശേഷം മകള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. തങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനാവുന്നതിന് മുന്‍പ് അവള്‍ സ്വയം ജീവനെടുത്തു, പെണ്‍കുട്ടിയുടെ അച്ഛന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം ലവ്ലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റവും എസ്സി/എസ്ടി വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.