കോഴിക്കോട് മാങ്കാവിൽ കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ ഇരുമ്പ് വടി കൊണ്ട് മർദിക്കുകയും ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തു. ലഹരി സംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റ ഹോട്ടൽ ജീവനക്കാരൻ ഷഹനാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. Also Read: ഉല്‍സവത്തിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; വെടിവയ്പ്പ്; 10 പേര്‍ക്ക് പരുക്ക് .
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് മാങ്കാവിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അളിയൻസിൽ എത്തി ഭക്ഷണം കഴിച്ച ശേഷമുള്ള മൂന്നംഗ ലഹരി സംഘത്തിന്റെ പരാക്രമം. ക്യാഷ് കൗണ്ടറിൽ ഉണ്ടായി ഷഹനാദിനെ ഇരുമ്പ് വടികൊണ്ടാണ് ആക്രമിച്ചത്. ഭക്ഷണം സൂക്ഷിച്ചിരുന്ന ഗ്ലാസ് റാക്കും ഹോട്ടൽ ബോർഡും അക്രമി സംഘം അടിച്ചു തകർത്തു. കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചപ്പോള്‍ അച്ഛന്‍ തരുമെന്ന് പറഞ്ഞ് കളിയാക്കിയതായി സംഭവത്തിന് ദൃക്‌സാക്ഷിയായ സല്‍മാന്‍ പറഞ്ഞു.
മെഡിക്കൽ കോളജ് പൊലീസ് മൂന്ന് പേർക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങി. രാത്രി സമയങ്ങളിൽ ലഹരി ഉപയോഗിച്ച് എത്തുകയും , പണം നൽകാതെ ഭക്ഷണം കഴിച്ച് മടങ്ങുകയും ചെയ്യുന്ന സംഘങ്ങൾ സ്ഥിരമായിരിക്കുകയാണ്. ഹോട്ടലുടമകളിൽ പലരും ഭയം കൊണ്ട് പണം ചോദിക്കില്ല. ചോദിച്ചാൽ ഇതു പോലെ അടിച്ചു തകർക്കും .