കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷ്, ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തെന്ന് പൊലിസ്. കര്‍ണാടകയിലെ വിവിധ ഹോട്ടലുകളില്‍ വിനീഷിനെ തേടി പൊലിസ് എത്തിയപ്പോഴേയ്ക്കും അവിടെനിന്ന് കടന്നുകളയുകയായിരുന്നു. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് പൊലിസിനെ വലയ്ക്കുന്നുണ്ട്.

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ദൃശ്യകൊലക്കേസ് പ്രതി വിനീഷ് ചാടിപ്പോയിട്ട് രണ്ട് മാസത്തിനോട് അടുക്കുമ്പോഴാണ് പൊലിസിന് പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നത്. കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ പ്രതി ബംഗളൂരു നഗരപ്രാന്ത പ്രദേശത്ത് വിവിധ ഹോട്ടലുകളില്‍ തൊഴിലാളിയായി. വിവരമറി‍ഞ്ഞ് അന്വേഷണസംഘം അവിടെയെത്തിയപ്പോഴേയ്ക്കും കടന്നുകളഞ്ഞു. എങ്കിലും കൂടുതല്‍ ദൂരം പോകാന്‍ ഇടയില്ലെന്നാണ് വിലിയരുത്തല്‍. അതിനാല്‍ ആ മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 

രണ്ടുവര്‍ഷം മുമ്പ് വിനീഷ് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് മംഗലാപുരത്തിനടുത്ത് നിന്നാണ് പ്രതിയെ പിടികൂടാനായത്. 2025 ഡിസംബര്‍ 29ന് രാത്രിയാണ് ശുചിമുറിയുടെ ചുമര്‍ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. 2021ലാണ് പ്രണയ അഭ്യര്ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിയായ ദൃശ്യയെ, വിനീഷ് അതിക്രൂരമായി കുത്തികൊലപ്പെടുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന വിനീഷീനെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നാണ് സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടത്. 

ENGLISH SUMMARY:

Drishya murder case accused Vinish, who escaped from Kuthiravattom mental health center, was reportedly working as a hotel worker. Police are intensifying their search in the Bangalore outskirts area where he was last spotted.