Image Credit: Facebook/ La Favorita Stereo Facebook/Noticias Fronteradice
ഗര്‍ഭിണിയായ 21 കാരിയെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭതൃശിശുവിനെ തട്ടിക്കൊണ്ടുപോയി. കൊളംബിയയിലെ കാലി നഗരത്തിലെ പോള്‍വോറിനസിലാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. എട്ടുമാസം ഗര്‍ഭിണിയായ മരിയ കമില്ല പൊട്ടോസിയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. കുഞ്ഞിനെ പുറത്തെടുത്ത നിലയിലായിരുന്നു മൃതദേഹം. പ്രതികള്‍ കുട്ടിയെ തട്ടികൊണ്ടുപോയതാണെന്നാണ് നിഗമനം. ഒരു സത്രീക്കൊപ്പം സ്കൂട്ടറിന് പിറകില്‍ മരിയ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എട്ടു മാസം ഗര്‍ഭിണിയായ മരിയയെ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തായിരുന്നു മൃതദേഹം. നിരവധി പുതപ്പുകള്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് കാലി മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. തട്ടികൊണ്ടുപോകലിനും കൊലപാതകത്തിനും പിന്നില്‍ നാലംഗ സംഘമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതികളെ പറ്റി സൂചന നല്‍കുന്നവര്‍ക്ക് 88825 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. തട്ടികൊണ്ടുപോയ കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പേരക്കുട്ടിയെ തിരികെ നൽകണമെന്ന് മരിയയുടെ അമ്മ ആൽബ ഗോമസ് പ്രതികളോട് അഭ്യര്‍ഥിച്ചു.
കാണാതാകുന്ന ദിവസം പങ്കാളിയുടെ വീട്ടിലായിരുന്നു മരിയ. ഒരു ഫോണ്‍ കോളിന് പിന്നാലെയാണ് മരിയ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. മരിയയെ അവസാനമായി കണ്ട ബൈക്ക് ഓടിച്ച സ്ത്രീയാണ് ഫോണ്‍ വിളിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കുഞ്ഞിനായി സമ്മാനങ്ങൾ വാങ്ങാൻ സ്ത്രീയോടൊപ്പം പോവുകയാണെന്ന് മരിയ കുടുംബാംഗങ്ങളോട് പറഞ്ഞത്. ഗർഭിണികൾക്കുള്ള കമ്മ്യൂണിറ്റി സെന്ററിൽ വച്ചണ് മരിയയും സ്ത്രീയും തമ്മില്‍ പരിചയത്തിലാകുന്നത്. സിസിടിവി ദൃശ്യങ്ങളിൽ മരിയയെ കൂട്ടിക്കൊണ്ടുപോയ സ്ത്രീയുടെ മുഖം പതിഞ്ഞിട്ടുണ്ട്. കാണാതാകുന്ന ദിവസം മരിയയക്ക് ഡോക്ടറെ കാണാനുണ്ടായിരുന്നു. ഇതിനായി പങ്കാളി എത്തിയപ്പോഴാണ് മരിയയെ കാണാതായ വിവരം കുടുംബം മനസിലാക്കുന്നത്.