തിരുവല്ല സ്പാ ബലാൽസംഗക്കേസിൽ ഒരു പ്രതികൂടി പിടിയിൽ. നിരണം സ്വദേശി വരുൺ കുമാറാണ് പിടിയിലായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുലർച്ചെ ഒരു മണിയോടെ എസ്ഐടി സംഘം ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ മറ്റ് മൂന്ന് പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ ഒന്നാം തീയതി ആറംഗസംഘം സ്പായിലെത്തി ജീവനക്കാരിയെ പണം ചോദിച്ചും ക്വട്ടേഷന്‍ എന്നു പറഞ്ഞും ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതി മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും കൂട്ടാളി ബർലിൻ ദാസും റിമാൻഡിലാണ്. മരണ സുബിൻ യുവതിയെ ബലാൽസംഗം ചെയ്തപ്പോൾ മറ്റു പ്രതികൾ സുബിനെ തടഞ്ഞില്ലെന്നാണ് എഫ്ഐആർ. വരുണിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തിയിട്ടുണ്ട്.
50,000 രൂപ ആവശ്യപ്പെട്ടാണ് മരണ സുബിനും കൂട്ടരും സ്പായിലെത്തിയത്. സുബിൻ സ്പാ ജീവനക്കാരിയെ ശരീരമാസകലം മർദിച്ച ശേഷം പീഡിപ്പിച്ചു. സ്പായിലെത്തിയ കസ്റ്റമറെയും നഗ്നമാക്കി ഇരുവരുടെയും നഗ്നചിത്രങ്ങൾ പകർത്തി. അതിക്രൂര പീഡനമാണെന്നാണ് അതീജീവിത പ്രതികരിച്ചത്. കഴുത്തിൽ കത്തി വെച്ച് പീഡിപ്പിച്ചപ്പോൾ അലറി കരഞ്ഞിട്ടും സഹപ്രവർത്തകർ പോലും രക്ഷയ്ക്ക് എത്തിയില്ലെന്ന് അതിജീവിത മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. നടന്നത് കൊട്ടേഷനാണെന്നും ഉന്നത സ്വാധീനമുള്ളതിനാൽ ആരെയും ഭയമില്ലെന്നും സുബിൻ പറഞ്ഞെന്ന് അതിജീവിത. ബിസിനസ് തകർക്കാനുള്ള കൊട്ടേഷനാണ് നടന്നതെന്നാണ് സ്പാ ഉടമ പറയുന്നത്.