കോഴിക്കോട് തൊട്ടിൽപ്പാലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാവലംപാറ സ്വദേശിയായ ബിജോ (36) ആണ് മരിച്ചത്. കാറിന്റെ ഗ്ലാസ് പൊട്ടിച്ച് ബിജോയെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊട്ടിൽപ്പാലം ടൗണിന് സമീപം നിർത്തിയിട്ടിരുന്ന കാറിലെ ഡ്രൈവർ സീറ്റിൽ ബിജോ ഏറെ നേരം ഇരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ദീർഘനേരം കഴിഞ്ഞിട്ടും യാതൊരു അനക്കവുമില്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് ബിജോ അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയത്.
കാറിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ഗ്ലാസ് തകർത്ത് ബിജോയെ പുറത്തെടുക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
ബെംഗ്ലൂരിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്ന ബിജോ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അവധിക്കായി നാട്ടിലെത്തിയത്. തൊട്ടിൽപ്പാലം പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാവുകയുള്ളൂ.