തിരുവാഭരണം മോഷ്ടിച്ച് പൂജാരി. രാജസ്ഥാനിലെ ജയ്പൂരിലെ ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അമൻ തിവാരി എന്ന യുവ പൂജാരിയാണ് മോഷണം നടത്തിയത്. ജയ്പൂരിലെ അശോക് നഗറിലെ ഭഗത് സിംഗ് റോഡിലെ ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ നിന്നുള്ള തിരുവാഭരണമാണ് മോഷണം പോയത്. നാഗദേവതയുടെ അടക്കം ആഭരണം മോഷ്ടിച്ച പൂജാരി പക്ഷേ ഹനുമാന്റെ ആഭരണങ്ങൾ മോഷ്ടിച്ചിട്ടില്ല
താൽക്കാലിക നിയമനം ലഭിച്ച് ക്ഷേത്ര ജോലിക്കെത്തിയ ഇയാള്‍ മോഷണം നടത്തുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. വിഗ്രഹങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു പുതപ്പ് ചുറ്റി പുതച്ചാണ് മോഷ്ടാവ് എത്തിയത്. ഇതിന് ശേഷം മുറിയിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളും പാത്രങ്ങളും മോഷ്ടിച്ച ശേഷം കടന്നുകളയുന്ന സിസിടിവി ദൃശ്യമാണ് പുറത്ത് വന്നത്. മധ്യപ്രദേശിലെ സിഹോർ സ്വദേശിയാണ് അമൻ തിവാരി. ക്ഷേത്ര അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലിക്ക് ചേർന്ന് ആറാമത്തെ ദിവസമാണ് പൂജാരി തിരുവാഭരണവുമായി മുങ്ങിയത്