മലപ്പുറം എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ കൂടുതല്‍ വിവരം പുറത്ത്. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിൽ അയൽവാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായത്. 2024 നവംബറിലാണ് രതീഷിനെ ഇവർ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. എടക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്,
സംഭവത്തിനു പിന്നിൽ അയൽവാസിയായ സിന്ധു ഉൾപ്പെടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും, സഹോദരൻ രാജേഷും ആരോപിച്ചത്. വീട്ടിൽ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേർന്ന് നഗ്നനാക്കി. വിവസ്ത്രനായി നിൽക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. 2 ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടത്. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാർക്കും അയച്ചുനൽകി.