ഇടുക്കി മറയൂർ വാഗുവരൈയിലെ ക്ഷേത്രത്തിൽനിന്ന് പഞ്ചലോഹ വിഗ്രഹം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശി ശെൽവവും ഉത്തമപാളയം സ്വദേശി കുമാരേശനുമാണ് പിടിയിലായത്. ഇവരിൽനിന്ന് പഞ്ചലോഹവിഗ്രഹം കണ്ടെത്തി.
വാഗുവരൈ എസ്റ്റേറ്റിലുള്ള കാളിയമ്മൻ ക്ഷേത്രത്തിൽനിന്ന് ഈ മാസം ആറിനായിരുന്നു 21 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം പ്രതികൾ മോഷ്ടിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. പൂപ്പാറയിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹത്തിന് ലക്ഷങ്ങൾ വിലമതിക്കുന്നതിനാൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. വിഗ്രഹം ഒന്നാം പ്രതി സെൽവനിൽനിന്ന് വിൽപ്പനയ്ക്കായി കതിരേശൻ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. 40-ഓളം ആളുകളിൽനിന്നും മൊഴി ശേഖരിച്ചതോടെയാണ് പോലീസിന് പ്രതികൾ ആരാണെന്ന് സൂചന കിട്ടിയത്. പിടിയിലായ ഒന്നാം പ്രതി സെൽവൻ 30 കേസുകളിൽ പ്രതിയാണ്.