തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 6 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. കുട്ടിയെ കൊന്നത് അമ്മയും ലെസ്ബിയന്‍ പങ്കാളിയും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊന്നതാണെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.
മുലയൂട്ടുന്നതിനിടെ തൊണ്ടയില്‍ പാല്‍ കുരുങ്ങി കുട്ടി മരിച്ചുവെന്നാണ് അമ്മ പ്രചരിപ്പിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും, പൊലീസ് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. പിന്നീട് കുട്ടിയെ അവരുടെ കൃഷിഭൂമിയിൽ അടക്കം ചെയ്തിരുന്നു, ഇതിന് പിന്നാലെ കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.
മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മില്‍ ശാരീരിക ബന്ധമുണ്ടെന്ന് ആരോപിച്ച് അച്ഛന്‍ രംഗത്തെത്തുകയായിരുന്നു. ഇവരുടെ ചാറ്റും ഒരുമിച്ചുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചു. കുഞ്ഞിനെ അമ്മ ഉപദ്രവിച്ചതെന്ന് സംശയിക്കുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.