കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച പോര്‍ട്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി 32 കാരനായ അരുൺ ആണ് അറസ്റ്റിലായത്. 24കാരിയായ നടിയുടെ പരാതിയിൽ അരുണിനെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.
പ്ലാറ്റ്ഫോമിലേക്ക് പോകാനായി റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുമ്പോഴാണ് പോര്‍ട്ടര്‍ നടിക്കു പിന്നാലെ വന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിനുള്ളിലൂടെ അപ്പുറത്തേക്ക് കടത്തിവിടാം എന്നായിരുന്നു അരുണിന്‍റെ വാഗ്ദാനം. ഇതനുസരിച്ച് പോര്‍ട്ടര്‍ എസി കോച്ചിന്‍റെ വാതില്‍ തുറന്നു കൊടുത്തു. അതുവഴി അപ്പുറത്തെത്തി ട്രാക്കിലേക്ക് കയറുമ്പോൾ നടിയെ സഹായിക്കാനെന്ന വ്യാജേന പോർട്ടർ ബാഗിൽ പിടിക്കുകയായിരുന്നു.
സഹായിക്കേണ്ടെന്നും തനിച്ചു കയറാമെന്നും നടി പറഞ്ഞെങ്കിലും പോർട്ടർ ദേഹത്തു കടന്നുപിടിച്ചു. നടി ഉടൻ തന്നെ റെയിൽവേയിൽ പരാതി നൽകി. പോർട്ടറെ ന്യായീകരിക്കുംവിധം അധികൃതർ പെരുമാറിയതോടെ പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.