chottanikkara-assault

ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശിയായ അനൂപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിർബന്ധിത ലൈംഗികബന്ധത്തിന് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ പ്രധാന കാരണം. കഴിഞ്ഞ ഒൻപത് മാസമായി അനൂപ് ജയിലിൽ കഴിയുകയായിരുന്നു.

കേസിന്റെ വിശദാംശങ്ങൾ: ഈ വർഷം ജനുവരി 25-ന് വൈകിട്ടാണ് പോക്സോ അതിജീവിതയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ, ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. കയ്യിലും തലയിലും മുറിവുകളുണ്ടായിരുന്ന യുവതിയെ ആദ്യം മുളന്തുരുത്തി സർക്കാർ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായി. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആറ് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ ആൺസുഹൃത്തായ അനൂപിനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യം നൽകിയതിലെ കോടതി നിരീക്ഷണങ്ങൾ: പ്രതിയുടെ പ്രായം, ക്രിമിനൽ പശ്ചാത്തലം ഇല്ല എന്ന വസ്തുതകൾക്കൊപ്പം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലും ജാമ്യം അനുവദിക്കുന്നതിൽ നിർണായകമായി. നിർബന്ധിത ലൈംഗിക ബന്ധത്തിന് തെളിവില്ലെന്ന കോടതിയുടെ നിരീക്ഷണം ബലാത്സംഗം എന്ന കുറ്റം നിലനിൽക്കുന്നതിൽ സംശയം ജനിപ്പിച്ചു.

പൊലീസ് റിപ്പോർട്ട് അനുസരിച്ച്, ജനുവരി 24-ന് രാത്രി അനൂപ് യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതിന് മറുപടിയായി 'പോയി ചത്തോ' എന്ന് അനൂപ് പറഞ്ഞപ്പോൾ യുവതി ഷോൾ ഉപയോഗിച്ച് തൂങ്ങിമരിക്കാൻ ശ്രമിച്ചു. അനൂപ് ഷോൾ എടുത്തുമാറ്റിയെങ്കിലും യുവതിയുടെ അനക്കമില്ലാത്ത അവസ്ഥ കണ്ട് മരിച്ചെന്ന് കരുതി ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

ENGLISH SUMMARY:

Chottanikkara POCSO case: The Kerala High Court granted bail to Anoop, a native of Talayolaparambu, who was arrested in connection with the death of a POCSO survivor from Chottanikkara. The court's observation that the postmortem report did not provide evidence of forced sexual intercourse was a major factor in granting bail to the accused.