റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയ്ക്കെതിരെ വീണ്ടും പീഡന ആരോപണങ്ങള്‍. മുഖ്യമന്ത്രിക്ക് രണ്ട് സ്ത്രീകള്‍ പരാതി നല്‍കി. 2020–21 വര്‍ഷങ്ങളില്‍ പീഡനം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ഇമെയിലില്‍ പറയുന്നു. വേടനെതിരെ നേരത്തേ ഇവര്‍ മീടു ആരോപണം ഉന്നയിച്ചിരുന്നു.
രണ്ട് വ്യത്യസ്ത മേഖലകളിലുള്ളവരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും കൊച്ചി കേന്ദ്രീകരിച്ചുള്ളവരാണ് എന്നതാണ് പ്രാഥമിക വിവരം. ദളിത് ഗാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീയാണ് പരാതി നല്‍കിയിട്ടുള്ളവരില്‍ ഒരാള്‍. ആ മേഖലയുമായി ബന്ധപ്പെട്ടാണ് വേടനെ പരിചയപ്പെടുന്നതും പിന്നീട് ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഇ-മെയിലില്‍ അയച്ച കാര്യങ്ങള്‍ക്ക് പുറമേ ഈ പരാതിയുടെ കൂടുതൽ വിവരങ്ങൾ കൈമാറാനുണ്ട് എന്നും സ്ത്രീകള്‍ വ്യക്തമാക്കുന്നു. എന്നാൽ ഇരുവരെയും നേരിട്ട് കാണുന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല. പൊലീസ് സ്റ്റേഷനുകള്‍ വഴി പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാനുള്ള സാധ്യതയാണുള്ളത്.
നിലവില്‍ കഴിഞ്ഞമാസം 31ന് യുവ ഡോക്ടര്‍ നല്‍കിയ ബലാല്‍സംഗ പരാതിയില്‍ പൊലീസ് വേടനെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കേസെടുത്തെങ്കിലും വേടനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കുകയും ചെയ്തു. വിദേശത്തേക്ക്പോകാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് വീണ്ടും രണ്ടു സ്ത്രീകള്‍ പരാതിയുമായി എത്തുന്നത്.