അറസ്റ്റിലായ പ്രതികള്‍.

ഡേറ്റിങ് ആപ്പിലൂടെ ചാറ്റ് ചെയ്ത് പരിചയത്തിലായ ശേഷം യുവാവിനെ കടത്തിക്കൊണ്ടുപോയതായി പരാതി. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് ചാറ്റ് ചെയ്തുകൊണ്ടിരുന്നത് നാല് യുവാക്കളുമായിട്ടായിരുന്നു. ഇവര്‍ യുവാവിനെ കാറില്‍ കടത്തികൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തശേഷം സുമതി വളവില്‍ ഉപേക്ഷിച്ച് സ്ഥലംവിട്ടു. പ്രതികളായ നാലുപേരെയും പൊലീസ് അറസ്റ്റുചെയ്തു. 

ഈ മാസം ഏഴിന് ഉച്ചയ്ക്ക് മൂന്നിനാണ് യുവാവിനെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍, കൊല്ലായില്‍ സ്വദേശി സുധീര്‍, ചിതറ സ്വദേശി സജിത്, കുളത്തൂപ്പുഴക്കാരന്‍ ആഷിഖ് എന്നിവരാണ് പൊലീസ് പിടിയിലായത്. വെഞ്ഞാറമൂട് സ്വദേശിയാണ് ആക്രമണത്തിനിരയായത്. ഇയാളെ മുക്കന്നൂര്‍ ഭാഗത്ത് നിന്ന് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 

വാഹനത്തില്‍ വച്ച് യുവാവിനെ നഗ്നനാക്കി ചിത്രങ്ങളെടുത്തശേഷം മൂന്നുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയടക്കം നാലുപേരും ചേര്‍ന്ന് തട്ടിയെടുത്തു. മര്‍ദിച്ച് അവശനാക്കിയശേഷം യുവാവിനെ പാങ്ങോട് ഭാഗത്തെത്തിച്ച് സുമതി വളവില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. അറസ്റ്റിലായവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും രണ്ട് ആഡംബര ബൈക്കുകളും കണ്ടെടുത്തു.

ENGLISH SUMMARY:

A complaint has been filed alleging that a man was abducted after getting acquainted through a dating app chat. Believing he was chatting with a woman, the man was actually communicating with four men. They abducted him in a car, stole his gold ornaments, abandoned him at Sumathi Curve, and fled the scene. Police have arrested all four accused.