കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചതിന് യുവാവിന് ക്രൂരമര്‍ദനം. യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിച്ച  മൂന്ന്  പ്രതികൾ പൊലീസ് പിടിയിലായി. നാലാഞ്ചിറ സ്വദേശി ജിതിൻ , മരുതൂർ സ്വദേശി ജ്യോതിഷ്, മുട്ടട സ്വദേശി സച്ചു ലാൽ  എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റു ചെയ്തത്.  

കഴിഞ്ഞ തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജ് സ്വദേശിയായ 22 കാരന്‍  അബ്ദുള്ളയെ  ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും ബലമായി പിടിച്ചു കൊണ്ടു പോയത്.  രാത്രി 11 മണിയോടെ ബൈക്കിൽ എത്തിയ പ്രതികൾ അബ്ദുള്ളയെ ഭീഷണിപ്പെടുത്തി ബലമായി ബൈക്കിൽ കയറ്റി നാലാഞ്ചിറയിൽ എത്തിച്ചു. രണ്ടുപേർ കയറിയ ബൈക്കിൽ നടുക്കിരുത്തിയാണ് അബ്ദുള്ളയെ നാലാഞ്ചിറ കുരിശടിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ചത്. 

തുടർന്ന് വടി ഉപയോഗിച്ച് ശരീരമാസകലം ക്രൂരമായി അടിച്ചു.  വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു .  ട്രിമ്മർ ഉപയോഗിച്ച് അബ്ദുള്ളയെ മൊട്ടയടിച്ചു ഉപേക്ഷിക്കുയായിരുന്നു.  ഒരു രാത്രിയിലേയും പകലത്തേയും മർദ്ദനത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മുറിഞ്ഞപാലത്ത് ഇറക്കി വിട്ട് സംഘം രക്ഷപ്പെട്ടു. രണ്ടു പ്രതികള്‍  കൂടി പിടിയിലാകാനുണ്ട്.