നിലമ്പൂർ വികെ റോഡിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്നു താഴെവീണ്, പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പിൽ അജയ്കുമാർ (26) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മൈസൂരുവിൽ ബിബിഎ വിദ്യാർഥിയാണ്, ഈ സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് യുവാവിന്‍റെ വീട്ടുകാര്‍. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂരിലുണ്ടായിരുന്ന തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദക്കൊപ്പമാണ് അജയ് കുമാര്‍ നിലമ്പൂരില്‍ താമസിച്ചിരുന്നത്.
ഹിമവൽ ഭദ്രാനന്ദയുടെ നാലാം നിലയിലെ മുറിയിൽ നിന്നു യുവാവ് വീണു മരിച്ച നിലയിലാണ് കാണപ്പെട്ടത്. 22 ന് പുലര്‍ച്ചെ രണ്ടിന് നിലമ്പൂരിലെ ഹോട്ടലിന്റെ നാലാം നിലയില്‍ യുവാവ് എടുത്തു ചാടിയതാണന്നും താനപ്പോൾ ഉറക്കത്തിൽ ആയിരുന്നുവെന്നുമാണ് ഹിമവൽ ഭദ്രാനന്ദ പൊലീസിനു നൽകിയ മൊഴി. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ; നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൈസൂരുവിൽനിന്ന് അജയ്‌യും മൂന്നു സുഹൃത്തുക്കളും അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവൽ ഭദ്രാനന്ദയ്ക്കാപ്പം 20നു നിലമ്പൂരിലെത്തി. ഭദ്രാനന്ദ നിലമ്പൂരിലും മറ്റുള്ളവർ വണ്ടൂരിലും മുറിയെടുത്തു. 21ന് അജയ്‌യും കൂട്ടുകാരും ഭദ്രാനന്ദയ്ക്കൊപ്പം ചേർന്നു.അന്നു രാത്രി 11.45ന് ലോഡ്ജിന്റെ മൂന്നാം നിലയിലെ ഇടനാഴിയിൽനിന്ന് അജയിനെ സുഹൃത്തുക്കൾ ചേർന്നു ഭദ്രാനന്ദയുടെ മുറിയിലാക്കുന്നതു ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ സമയത്തു ഭദ്രാനന്ദ ഉറങ്ങുകയായിരുന്നുവെന്നു പറയുന്നു.
സുഹൃത്തുക്കൾ വണ്ടൂരിലേക്കു തിരിച്ചുപോയി. പിന്നാലെ, പുലർച്ചെ രണ്ടോടെയാണു മുറിയുടെ ഗ്രില്ലില്ലാത്ത ജനാലയിലൂടെ അജയ് താഴെ വീണത്. ലോഡ്ജിലെ ജീവനക്കാർ ആംബുലൻസിൽ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.പൊലീസ് എത്തി വിളിച്ചുണർത്തിയപ്പാേഴാണു ഭദ്രാനന്ദ അപകടവിവരം അറിയുന്നതെന്നു പറയുന്നു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ഭദ്രാനന്ദയുടെ മൊഴി രേഖപ്പെടുത്തി. എസ്ഐ കെ.രതീഷ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. വലിയവളപ്പിൽ ദിനേശൻ ആണ് അജയ്കുമാറിന്റെ പിതാവ്. മാതാവ്: ഷീബ. സഹോദരൻ: അർജുൻ