150-ലധികം മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീർ പിടിയിൽ. കോഴിക്കോട് ചാലപ്പുറത്തെ വീടുകളിൽ നടന്ന മോഷണക്കേസിലാണ് ഇയാൾ ഷൊർണൂരിൽ നിന്ന് കോഴിക്കോട് കസബ പൊലീസിന്‍റെ പിടിയിലായത്.

മോഷ്ടിച്ച രീതിയും മുൻ കേസുകളും:

ഈ മാസം 15-ന് ചാലപ്പുറത്തുള്ള ഒരു പ്രവാസിയുടെ വീട് കുത്തിത്തുറന്ന് പണം കവർന്ന ബഷീർ, തൊട്ടടുത്ത ദിവസങ്ങളിലും ഇതേ പ്രദേശത്തെ രണ്ട് വീടുകളിൽ കൂടി മോഷണം നടത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി ചെമ്മല ബഷീറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിവരികയായിരുന്നു ഇയാൾ. മോഷണം നടത്തേണ്ട സ്ഥലം മുൻകൂട്ടി നിരീക്ഷിക്കുകയും, ആ പ്രദേശത്തെ ആളൊഴിഞ്ഞ വീടുകളിൽ രഹസ്യമായി താമസിക്കുകയും ചെയ്യുന്നതാണ് ബഷീറിന്‍റെ പതിവ് രീതി. രാത്രിയിൽ മുൻകൂട്ടി നിശ്ചയിച്ച വീടുകളുടെ വാതിൽ തകർത്ത് പണവും സ്വർണവും കവർന്ന ശേഷം മുങ്ങുകയായിരുന്നു പതിവ്.

ചാലപ്പുറത്ത് നിന്ന് മോഷണമുതലുകളുമായി കടന്നുകളഞ്ഞ ബഷീറിനെ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കസബ പൊലീസും ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. കോഴിക്കോട് ടൗൺ സ്റ്റേഷനിൽ ഒരു കൊലപാതക കേസിലും ബഷീർ പ്രതിയാണ്. മോഷണം നടത്തി പിടിയിലായാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അതേ സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം നടത്തി പൊലീസിനെ വെല്ലുവിളിക്കുന്നതും ഇയാളുടെ രീതിയായിരുന്നു.

ENGLISH SUMMARY:

Notorious serial thief Chemmal Basheer, wanted in over 150 theft cases, has been arrested by the Kozhikode Kasaba Police from Shoranur. He was involved in multiple thefts in Chalappuram, including breaking into unoccupied houses at night. Basheer, recently released from Viyyur Jail, had a pattern of secretly living in empty homes before committing thefts. He is also an accused in a murder case under Kozhikode Town Station.