കര്‍ണാടക ബീദറില്‍ രണ്ടു വയസുകാരനായ മകനു മുന്നില്‍  ദമ്പതികളെ കഴുത്തറുത്തു കൊന്നു. ബീദര്‍ ബസവകല്യാണ താലൂക്കിലെ ജാഫര്‍വാടി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണു സംഭവം. രാജു കലേശ്വര്‍(28) ഭാര്യ ശാരിക കലേശ്വര്‍ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

രാജു കലേശ്വറിന് സ്വന്തം ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ഇതു സംബന്ധിച്ചു വഴക്കും തര്‍ക്കവുമുണ്ടായതിനെ തുടര്‍ന്ന് ദമ്പതികള്‍ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. രാജുവിന് ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു ഇരുവരും. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നായിരുന്നു വാഗ്ദാനം. ഗ്രാമത്തിനു പുറത്തുള്ള സ്ഥലത്തു വച്ചായിരുന്നു ചര്‍ച്ച. 

രണ്ടര വയസുള്ള മകനുമായെത്തിയ ദമ്പതികളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചു. മൂര്‍ച്ചയേറിയ കത്തികൊണ്ട് രാജുവിന്റെ കഴുത്തറുത്ത്. ഇതുകണ്ട് തടയാനെത്തിയ ശാരികയെയും കൊലപ്പെടുത്തി. ഇവരുടെ മകന്റെ മുന്നില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് കൊലയ്ക്ക് നേതൃത്വം നല്‍കിയ രണ്ടുപേര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദത്താത്രേയ, താക്കൂര്‍ എന്നീ പേരുള്ള രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജുവുമായി ബന്ധമുണ്ടായിരുന്ന െപണ്‍കുട്ടിയുടെ സഹോദരനാണ് ദത്താത്രേയ