കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ കലക്ടർമാരുടെ ഇ മെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ പൊലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. വ്യാജ ബോംബ് ഭീഷണിയെന്നാണ് വിലയിരുത്തൽ.
കൊല്ലം കലക്ടറേറ്റിലേക്ക് രാവിലെയാണ് ബോംബ് ഭീഷണി എത്തുന്നത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്ന് കലക്ടറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിലായെന്നും വിട്ടയക്കണമെന്നുമാണ് ആവശ്യം. രണ്ടുമണിക്ക് കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും പുറത്തിറക്കണമെന്നും ഇമെയിൽ സന്ദേശത്തിൽ ഉണ്ട്. ജീവനക്കാരെ പുറത്തിറക്കി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസവും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.പാലക്കാട് കലക്ടറേറ്റ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിക്ക് പിന്നാലെ കലക്ടർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചു.
ഒരാഴ്ച മുൻപ് പാലക്കാട് ആർഡിഒ ഓഫിസിലും സമാന രീതിയിൽ ബോംബ് ഭീഷണി എത്തിയിരുന്നു. തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിന്റെ ഭാര്യക്കെതിരെ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ചുമത്തിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോട്ടയം കലക്ടറേറ്റിൽ ബോംബ് ഭീഷണി. ജീവനക്കാരെ പുറത്തിറക്കി ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. എല്ലായിടത്തേക്കും സന്ദേശം അയച്ചത് ഒരു സംഘം തന്നെയെന്നാണ് പൊലീസ് ഉറപ്പിക്കുന്നത്. ഭീഷണി സന്ദേശങ്ങൾ അയച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു