കോട്ടയത്തെ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക തെളിവായ ഡിവിആര്‍ കണ്ടെത്തി അന്വേഷണ സംഘം. പ്രതി അമിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് ഡിവിആര്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന വീടിന് ഇരുന്നൂറ് മീറ്റര്‍ മാറിയുള്ള കൈത്തോട്ടിലായിരുന്നു ഡിവിആര്‍. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആര്‍ കേസില്‍ ഏറെ നിര്‍ണായക തെളിവാണ്. രാവിലെയാണ് പ്രതി അസം സ്വദേശി അമിത് ഉറാങ് പിടിയിലായത്. മരിച്ച വിജയകുമാറിന്റെയും മീരയുടെയും വീട്ടിലെ ജോലിക്കാരനായിരുന്ന അമിതിനെ തൃശ്ശൂർ മാളയിൽ നിന്ന് പൊലീസ് പിടികൂടുന്നത്.
വിരലടയാളത്തില്‍ നിന്ന് പ്രതി അമിത് ഉറാങ് ഇന്നലെ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു. ആറുമാസം മുന്‍പുള്ള ഫോണ്‍ മോഷണക്കേസിലെ വിരലടയാളവും ഇന്നലത്തേതും ഒന്നുതന്നെയാണ്. കൊലപാതക വിവരം പുറത്തറിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ കൊലപാതകി അസംകാരൻ അമിത് എന്ന് തിരിച്ചറിഞ്ഞ പൊലീസിന്റെ അതിവേഗത്തിലുള്ള നീക്കമാണ് കൊടുംകുറ്റവാളിയെ കുടുക്കിയത്. തൃശ്ശൂർ മാളയ്ക്കടുത്തുള്ള ആലത്തൂരിലെ ലേബർ ക്യാംപിന് സമീപത്തുള്ള കോഴിഫാമിൽ നിന്നാണ് പ്രതി അമിത് ഉറാങ്‌നെ പിടികൂടുന്നത്. പൊലീസിനെ കണ്ടതോടെ അമിത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടി. ക്രൂര കൊലപാതകം നടത്തിയ ശേഷം പ്രതി അമിത് സഹോദരൻ ജോലിചെയ്യുന്ന മാളയിലെ കോഴിഫാമിലേക്ക് പോവുകയായിരുന്നു.
കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് 19 ആം തീയതി കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതി റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള ബിനോ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ക്രൂര കൊലപാതകം ആസൂത്രണം ചെയ്തത് ഈ ലോഡ്ജിലെ 23 ആം നമ്പർ മുറിയിൽ ഇരുന്നാണ്. തുടർന്ന് ചൊവ്വാഴ്ച രാത്രിയിൽ വീട്ടിൽ കയറി കൊലപാതകം. കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ വീടിനു തൊട്ടടുത്ത തോട്ടിലേക്കാണ് പ്രതി വലിച്ചെറിഞ്ഞത്. ഇവിടെ എത്തിച്ചും തെളിവെടുപ്പ് പൂർത്തിയാക്കി. ദമ്പതികളെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ വിരൽ അടയാളങ്ങളും അമിത്തിന്റെ പഴയ ഫോൺ മോഷണ കേസിലെ വിരലടയാളങ്ങളും ഒത്തു വന്നതോടെയാണ് പ്രതി അമിത് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്.