Image Credit: screen grab
യുവാവിനെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിലാക്കി ഭാര്യയുടെയും കാമുകന്‍റെയും ക്രൂരത.
സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന നൗഷദ് അഹമ്മദ് എന്ന 38 കാരനാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് ദാരുണമായ സംഭവമുണ്ടായത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ടു കഷണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് 50 കിലോ മീറ്റര്‍ അകലെ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഭാര്യ റസിയയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ റസിയയും അനന്തരവനും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇവരുടെ ബന്ധം നൗഷാദ് അറിയുകയും ഗ്രാമത്തില്‍ നടത്തിയ ചര്‍ച്ചയില്‍ റസിയ കാമുകനുമായുള്ള ബന്ധം പിരിയാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നൗഷാദ് തിരികെ വിദേശത്തേക്ക് പോയതോടെ ഇരുവരും വീണ്ടും അടുത്തു. പത്ത് ദിവസം മുന്‍പാണ് നൗഷാദ് സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. ഇതോടെ ബന്ധത്തിന് തടസമാകുന്നത് കണ്ടാണ് ഇരുവരും കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
തർകുൽവ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പക്ഡി ഛാപർ പട്ഖൗലിയിലെ ഗോതമ്പ് പാടത്താണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്. വിളവെടുപ്പ് ജോലിക്കെത്തിയ ജിതേന്ദ്ര ഗിരി എന്ന കര്‍ഷകനാണ് ഒഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ച സ്യൂട്ട്കേസ് കണ്ട് പൊലീസിനെ അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ ബാഗിൽ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ബാഗിലുണ്ടായിരുന്ന വിദേശ സിം കാർഡ്, രേഖകളുടെ ഫോട്ടോകോപ്പി ചെയ്ത, എയർപോർട്ട് ടാഗ് പതിച്ച യാത്രാ ബാർകോഡ് എന്നിവയാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. മൂര്‍ച്ചയേറിയ ആയുധ കൊണ്ട് തലയ്ക്ക് മുറിവേറ്റ പാടുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. ആളെ തിരിച്ചറിഞ്ഞ ശേഷം പോലീസ് നൗഷാദിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഭാര്യയിലേക്ക് സംശയമെത്തുന്നത്. വീട്ടിലുണ്ടായിരുന്ന മറ്റൊരു ബാഗിൽ രക്തക്കറകൾ കണ്ടെത്തി. ഭാര്യ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു. കാമുകനും കൊലപാതകത്തിന് സഹായിച്ചെന്നാണ് മൊഴി. എന്നാല്‍ ഇയാള്‍ നിലവില്‍ ഒളിവിലാണ്.
ദീര്‍ഘകാലം പ്രവാസിയായിരുന്ന ഇയാള്‍ ഈയിടെ നാട്ടില്‍ പുതിയ വീട് പണിതിരുന്നു. അച്ഛനും ഭാര്യയും മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. നാട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുവന്ന രണ്ട് ട്രോളിയിലൊന്നിലാണ് നൗഷാദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചത്. നൗഷാദിന്‍റെ ഗ്രാമായ ഭതൗലി ഗ്രാമത്തില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.