റഷ്യൻ കൂലി പട്ടാളത്തിന്‍റെ പിടിയില്‍ അകപ്പെട്ട മലയാളി യുവാവിൻ്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ. ആശുപത്രിയിൽ കഴിയുന്ന തൃശൂർ സ്വദേശി ജെയിനിന് ഉടനെ നാട്ടിലെത്തണം എന്നാണ് ആഗ്രഹം. ജെയിനിനോട് ഒപ്പം ഉണ്ടായിരുന്ന ബിനിൽ കഴിഞ്ഞ ജനുവരിയിൽ കൊല്ലപ്പെട്ടിരുന്നു.
വലിയ സ്വപ്നങ്ങളുമായി കഴിഞ്ഞവർഷം ഏപ്രിൽ നാലിനാണ് ജെയിൻ റഷ്യയിലേക്ക് പോയത്. ഒറ്റയ്ക്കായിരുന്നില്ല സുഹൃത്ത് ബിനിലും ഉണ്ടായിരുന്നു. ജനുവരിയിൽ യുദ്ധത്തിനിടയിൽ ബിനിൽ കൊല്ലപ്പെടുകയും ജെയിനിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
നിലവിൽ മോസ്കോയിൽ ചികിത്സയിൽ കഴിയുന്ന ജെയിൻ അടുത്ത ദിവസങ്ങളിൽ ആശുപത്രി വിടും. ആശുപത്രി വിട്ടാൽ തിരികെ യുദ്ധ ഭൂമിയിലേക്ക് പോകേണ്ടി വരുമോ എന്ന ഭീതിയാണ് ജെയിനിനെ ഇപ്പോൾ അലട്ടുന്നത്.
അന്ന് മരിച്ച ബിനിലിന്റെ മൃതദേഹം ഇതുവരെ നാട്ടിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. ആശുപത്രിയിൽ നിന്ന് തിരികെ ക്യാമ്പിലേക്ക് പോകുകയെന്നത് ജെയിനിനെ സംബന്ധിച്ചിടത്തോളം വളരെ പേടിപ്പെടുത്തുന്ന ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കുന്ന പോലെയാണ്. എത്രയും വേഗം അധികാരികൾ ഇടപെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.