പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം.

ഇരുപത്തിരണ്ടുകാരനായ പീഡനക്കേസ് പ്രതിയെ കാളവണ്ടിയില്‍ കെട്ടിവലിച്ച് നാട്ടുകാര്‍. പ്രതിയുടെ വസ്ത്രമുരിഞ്ഞ് ഇയാളെയും കൊണ്ട് നഗരപ്രദക്ഷിണമടക്കം നടത്തിയതിന്‍റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബാഹ്റൈച്ചിലാണ് സംഭവം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു.

വിവസ്ത്രനായ യുവാവിനെ കാളവണ്ടിയില്‍ കെട്ടിവലിക്കുന്നതാണ് വിഡിയോയിലുള്ളത്. സ്ത്രീകളടക്കം വലിയൊരു ആള്‍ക്കൂട്ടം അകമ്പടിയുണ്ട്. ഇതിനിടെ യുവാവിനെ കടിക്കാനായി ഒരു നായയെ ആള്‍ക്കൂട്ടം പ്രകോപിപ്പിക്കുന്നുമുണ്ട്. ‘അവനെ അത് കടിച്ചുകീറട്ടെ, അവനെ കൊല്ലട്ടെ’ എന്ന് ചിലര്‍ വിളിച്ചുപറയുന്നതും കേള്‍ക്കാം. 

യുവാവിന്‍റെ കുടുംബം പിന്നാലെ പൊലീസില്‍ പരാതിയുമായെത്തി. കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരു കൂട്ടം ആളുകള്‍ക്കെതിരെയാണ് പരാതി. തന്‍റെ ഭര്‍ത്താവിന്‍റെ സഹോദരന്‍ ആക്രമിക്കപ്പെട്ടു, അതിന്‍റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി യുവാവിന്‍റെ സഹോദരഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഏപ്രില്‍ മൂന്നിനാണ് സംഭവം നടന്നത്. വിഡിയോ കണ്ടതിനു ശേഷം യുവാവിന്‍റെ കുടുംബം ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാതിപരമോ മതപരമോ ആയ കാരണങ്ങളല്ല യുവാവ് ആക്രമിക്കപ്പെടാന്‍ കാരണം, എല്ലാ മതവിഭാഗത്തില്‍പെട്ടവരും യുവാവിനെ ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.ലൈംഗിക പീഡനം നടന്നോ എന്നടക്കമുള്ള കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A 22-year-old man, booked in a rape case, was allegedly tied to a bullock cart, stripped, and publicly assaulted by locals in Uttar Pradesh’s Bahraich district. The incident came to light after a video went viral on social media, prompting police action. The video purports to show the man, with his lower body stripped, tied to a bullock cart. Several men and women can be heard in the background, with some provoking a dog to attack and others cheering the assault. A voice can be heard saying, "Let it go, what if he dies?" Following the circulation of the video on Thursday, the man’s family lodged a complaint.