കൊക്കെയ്ൻ കേസില്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍. ഹൈക്കോടതിയിലാണ് അപ്പീൽ നൽകുക. വിധി വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമതീരുമാനം. അതേസമയം, അന്വേഷണത്തിലെ വീഴ്ച്ചകൾ എണ്ണിയെണ്ണി പറഞ്ഞിട്ടായിരുന്നു പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി വന്നത്.
ലഹരി കേസുകളിൽ പ്രതികളെ വിചാരണ കോടതി വെറുതേ വിട്ടാൽ പ്രോസിക്യൂഷൻ അപ്പീൽ നൽകാറുണ്ട്. ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിലും അതേ നടപടിയിലേക്കാണ് പ്രോസിക്യൂഷൻ നീങ്ങുന്നത്. അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലുണ്ടായിരുന്നു. പിടിച്ചെടുത്ത കൊക്കെയ്നിലെ ക്ലോറൈഡ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് ഫൊറന്‍സിക് സയന്‍സ് ലാബിൽ പരിശോധന നടത്തിയില്ല. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ല. ഫ്ലാറ്റിലെ പരിശോധനയിൽ പൊലീസ് കണ്ടെടുത്ത പല വസ്തുക്കളും സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല ഇങ്ങനെ പോകുന്നു കോടതിയുടെ കണ്ടെത്തലുകൾ.
സംസ്ഥാനത്തെ ആദ്യ കൊക്കെയ്ൻ കേസിലാണ് വലിയ പരാജയം പ്രോസിക്യൂഷന് നേരിടേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഉത്തരവ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും അപ്പീൽ നൽകുന്നതിൽ പ്രോസിക്യൂഷൻ അന്തിമ തീരുമാനം കൈക്കൊള്ളുക. 2015ലാണ് ഫ്ലാറ്റിൽ നിന്നും കൊക്കെയ്ൻ പിടിച്ചെടുത്തതിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ളവരെ പ്രതികളാക്കി കടവന്ത്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണയ്ക്ക് ശേഷം ഫെബ്രുവരി 11 നാണ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്.