Image: Meta AI
മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ കരച്ചില്‍ സഹിക്കാനാവാതെ വാട്ടര്‍ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തി അമ്മ. ഗുജറാത്തിലെ അഹമ്മദാബാദില്‍ ബുധനാഴ്ചയാണ് സംഭവം. കരിഷ്മ ബാഗേലെന്ന 22കാരിയാണ് സ്വന്തം കുഞ്ഞിനെ എറിഞ്ഞ് കൊന്നത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് രാപ്പകലില്ലാതെ കരഞ്ഞതോടെയാണ് വകവരുത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനടുത്തെ ഭൂഗര്‍ഭ ജലസംഭരണിയിലേക്ക് എറിഞ്ഞു.
പിന്നീട് മകന്‍ ഖയാലിനെ കാണാനില്ലെന്ന് ഭര്‍ത്താവിനോട് പറഞ്ഞു. മകനെ കട്ടിലില്‍ കിടത്തി താന്‍ ശുചിമുറിയിലേക്ക് പോയതാണെന്നും തിരികെ വന്നപ്പോള്‍ കാണുന്നില്ലെന്നുമായിരുന്നു യുവതി പറഞ്ഞത്. ഇതോടെ ഭര്‍ത്താവും കുടുംബാംഗങ്ങളും വീടിനുള്ളിലും പരിസരത്തും കുഞ്ഞിനായി തിരഞ്ഞു. കാണാതായതോടെ പൊലീസില്‍ പരാതിയും നല്‍കി.
പൊലീസ് ആവര്‍ത്തിച്ച് ചോദിച്ചിട്ടും മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞ് എവിടെ എന്നതില്‍ അമ്മ വ്യക്തമായ മറുപടി നല്‍കിയില്ല. വീടും പരിസരവും അരിച്ചുപെറുക്കിയ പൊലീസ് ജലസംഭരണിയില്‍ നിന്നും കുഞ്ഞിന്‍റെ ജഡം കണ്ടെത്തുകയായിരുന്നു. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് എത്തിപ്പെടാന്‍ പറ്റാത്ത രീതിയിലാണ് ജലസംഭരണി വച്ചിരുന്നതെന്നതിനാല്‍ കൊലപാതകമാണെന്ന സംശയം ഉടലെടുത്തു. വീണ്ടും ചോദ്യം ചെയ്തതോടെ കരച്ചില്‍ സഹിക്കാന്‍ കഴിയാതെ താന്‍ വലിച്ചെറിഞ്ഞതാണെന്ന് യുവതി കുറ്റസമ്മതം നടത്തി. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഗര്‍ഭിണിയായ സമയം മുതല്‍ കരിഷ്മ മാനസികമായും ശാരീരികമായും അസ്വസ്ഥതയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കുഞ്ഞ് നിരന്തരം കരയുന്നത് കരിഷ്മയെ സാരമായി അസഹ്യപ്പെടുത്തിയിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്തപ്പോഴെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് കരിഷ്മ നല്‍കിയത്. കുഞ്ഞിനെ മുറിയില്‍ കിടത്തിയ ശേഷം ശുചിമുറിയില്‍ പോയെന്നും തിരികെ വന്നപ്പോള്‍ മുതല്‍ കുഞ്ഞിനെ കാണുന്നില്ലെന്നുമായിരുന്നു യുവതി ആദ്യം പറഞ്ഞത്.