nenmara-case-charge-sheet

വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ അമ്മയെയും മകനെയും അയല്‍വാസി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ കുറ്റപത്രം അടുത്തദിവസം സമർപ്പിക്കും. ഏക ദൃക്സാക്ഷിയുടെ നിര്‍ണായക മൊഴി ശേഖരിച്ചതിനൊപ്പം എട്ട് സാക്ഷികളുടെ രഹസ്യമൊഴി പകർപ്പും കുറ്റപത്രത്തിലുണ്ട്. കൊലപാതകമുണ്ടായി രണ്ട് മാസം തികയും മുൻപ് കുറ്റപത്രം സമർപ്പിക്കുന്നതിലൂടെ വിചാരണ നടപടികൾ വേഗത്തിലാക്കാമെന്ന് അന്വേഷണ സംഘം. 

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലക്കേസിന്‍റെ കുറ്റപത്രം അതിവേഗമാണ്. നൂറിലേറെ സാക്ഷികൾ, മുപ്പതിലേറെ രേഖകൾ, ശാസ്ത്രീയ പരിശോധന തെളിവുകള്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായി. ചെന്താമര ഏക പ്രതിയായ കേസില്‍ സുധാകരനെ ചെന്താമര കൊലപ്പെടുത്തുന്നത് നേരില്‍ക്കണ്ടവര്‍ ആരുമില്ല. സുധാകരന്‍റെ അമ്മ ലക്ഷ്മിയെ ചെന്താമര വെട്ടിക്കൊലപ്പെടുന്നത് നേരില്‍ക്കണ്ട യുവാവിന്‍റെ മൊഴിയെടുക്കാനായത് കേസിന് ബലം നല്‍കും. ലക്ഷ്മിയെ കൊലപ്പെടുത്തിയ അതേ ആയുധമാണ് സുധാകരന്‍റെ ജീവനെടുക്കാനും ഉപയോഗിച്ചതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞതിനാല്‍ ഇരട്ടക്കൊലക്കേസില്‍ ദൃക്സാക്ഷി മൊഴി നിര്‍ണായകമാണ്. 

എട്ട് നിര്‍ണായക സാക്ഷികളുടെ രഹസ്യ മൊഴിയാണ് ചിറ്റൂര്‍ കോടതി രേഖപ്പെടുത്തിയത്. മൊഴിയുടെ പകര്‍പ്പുള്‍പ്പെടെ കുറ്റപത്രത്തിലുണ്ടാവും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മൂന്ന് വട്ടമാണ് കുറ്റപത്രത്തിന്‍റെ ഉള്ളടക്കം പരിശോധിച്ചത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി നല്‍കിയ കൂട്ടിച്ചേര്‍ക്കലുകളും രേഖയാക്കി വെളളിയാഴ്ചയോടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനായി മാറ്റും. ഈമാസം പതിനഞ്ചിനോ, പതിനേഴിനോ ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. വിചാരണ നടപടികള്‍ക്കായി പിന്നീട് കുറ്റപത്രവും തൊണ്ടിമുതലും രേഖകളും ഉള്‍പ്പെടെ പാലക്കാട് സെഷന്‍സ് കോടതിയിലേക്ക് പ്രത്യേക ഉത്തരവിലൂടെ എത്തിക്കും. ജനുവരി ഇരുപത്തിഏഴിനാണ് വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്ന് പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

ENGLISH SUMMARY:

The charge sheet in the Palakkad Nenmara double murder case will be submitted in the coming days.