സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീരാം ഫിനാൻസിനെതിരെ കൊല്ലത്തും പരാതി. അടുതല സ്വദേശികളുടെ പേരിൽ ശ്രീരാം ഫിനാൻസിലെടുത്തിരിക്കുന്നത് 5 ലോണുകൾ. ഒരാൾക്ക് മാത്രം 65 ലക്ഷത്തോളം രൂപ കടബാധ്യത. സാങ്കേതിക തടസ്സമെന്ന വിശദീകരണവുമായി ശ്രീരാം ഫിനാൻസ്
ശ്രീരാം ഫിനാൻസിന്‍റെ വർക്കല ശാഖയിൽ നിന്ന് അടുതല സ്വദേശി ജെറിൻ തോമസ് ലോൺ എടുത്തത് 2023 ൽ. എട്ടുമാസംകൊണ്ട് കടബാധ്യത തീർത്ത് സ്ഥാപനം NOC യും നൽകി. ആ വാഹനം മറ്റൊരാൾക്ക് വിൽക്കുകയും രേഖകൾ ഉൾപ്പെടെ കൈമാറുകയും ചെയ്തു. 2026 ഓഗസ്റ്റിൽ പുതിയ വാഹനം വാങ്ങാനായി മറ്റൊരു ധനകാര്യ സ്ഥാപനത്തെ സമീപിച്ചപ്പോഴാണ് സിബിൽ സ്കോർ കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ ജെറിൻ തോമസിന്‍റെ പേരിൽ ശ്രീരാം ഫിനാൻസിൽ രണ്ട് ലോണുകൾ ഉള്ളതായി കണ്ടെത്തി.
അയൽവാസി സുമന് പറയാനുള്ളതും ശ്രീരാം ഫിനാൻസിലെ വഞ്ചനയുടെ മറ്റൊരു കഥ. ഒരു കാര്യത്തിനും ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കാതിരുന്ന സുമന്‍റെ പേരിൽ മൂന്നു ലോണുകൾ. അതും 65 ലക്ഷത്തോളം രൂപ കടബാധ്യത. പരാതിയുമായി ശ്രീരാം ഫിനാൻസിനെ സമീപിച്ചപ്പോൾ സാങ്കേതിക തടസ്സമെന്നാണ് വിശദീകരണം. 10 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും സ്ഥാപനം വഞ്ചന തുടർന്നെന്ന് പരാതിക്കാർ പറയുന്നു.