ലയണൽ മെസിയുടെ കേരള സന്ദർഭവുമായി ബന്ധപ്പെട്ട് ജിഎസ്ടി അടയ്ക്കാത്തതിനെതിരായ അന്വേഷണം അട്ടിമറിച്ചതിൽ ധനവകുപ്പ് അന്വേഷണം ആരംഭിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോൺസർമാർക്കെതിരായ നടപടികൾ മരവിപ്പിച്ചതിനെക്കുറിച്ചാണ് ധനവകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാൻ നടത്തിയ നീക്കങ്ങളും ജിഎസ്ടി വെട്ടിപ്പും സമഗ്രമായി പരിശോധിച്ചുവരികയാണ്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് ജിഎസ്ടി വകുപ്പ് അഞ്ച് തവണ നോട്ടീസും സമൻസും അയച്ചിരുന്നുവെങ്കിലും ഇവയെല്ലാം പൂർണമായി അവഗണിക്കുകയായിരുന്നു. നികുതി വകുപ്പിന്റെ കണ്ടെത്തൽ പ്രകാരം 22.68 കോടി രൂപ ജിഎസ്ടി ഇനത്തിൽ അടയ്ക്കാനുണ്ടെന്നാണ് വിവരം.
2025 ജൂണിലാണ് ജിഎസ്ടി വകുപ്പ് ഇതുസംബന്ധിച്ച് സമൻസുകൾ അയച്ചുതുടങ്ങിയത്. എന്നാൽ ഈ അന്വേഷണങ്ങളോട് സ്പോൺസർമാർ സഹകരിക്കാതിരിക്കുകയും അന്നത്തെ എൽഡിഎഫ് സർക്കാരിലെ ഉന്നതരുടെ നിർദേശപ്രകാരം അന്വേഷണവും ജിഎസ്ടി നടപടികളും മരവിപ്പിക്കുകയുമായിരുന്നു എന്നാണ് പിന്നീട് വ്യക്തമായത്. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ജൂലൈയിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുനരാരംഭിച്ചത്. സാമ്പത്തിക കാര്യങ്ങളിലെ ക്രമക്കേടുകളും ജിഎസ്ടി നടപടികൾ അട്ടിമറിക്കപ്പെട്ട സാഹചര്യവുമാണ് ധനവകുപ്പ് അന്വേഷിക്കുന്നത്.