2,000 രൂപ മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്ന് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സീറോ ചാര്‍ജ് പരിരക്ഷ 2000 രൂപവരെയുള്ള ഇടപാടുകള്‍ക്കു മാത്രമെ ലഭിക്കു എന്ന് വ്യക്തമാക്കി വിജ്ഞാപനമിറക്കി. പ്രധാനമന്ത്രി അമേരിക്കന്‍ സമ്മര്‍ദത്തിന് കീഴടങ്ങിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാര്‍ ടാക്സേഷന്‍ ആന്‍ഡ് അതര്‍ ലോസ് ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയപ്പോള്‍ ഉയര്‍ന്ന ആശങ്ക ശരിവയ്ക്കുന്നതാണ് ധനമന്ത്രാലയത്തിന്‍റെ വിജ്ഞാപനം. 2000 രൂപ വരെയുള്ള യു.പി.ഐ, റൂപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ മാത്രമായിരിക്കും ഇനി സൗജന്യം. അതിനു മുകളിലുള്ള ഇടപാടുകള്‍ക്ക് വ്യാപാരികള്‍ മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് നല്‍കേണ്ടിവരും. എത്ര ശതമാനം ആയിരിക്കുമെന്നോ എങ്ങനെയായിരിക്കും നിരക്ക് നിശ്ചയിക്കുന്നതെന്നോ വരാനിരിക്കുന്ന വിജ്ഞാപനങ്ങളില്‍ നിന്ന് മാത്രമെ വ്യക്തമാവു. 2000 രൂപയ്ക്ക് മുകളില്‍ ഉള്ള എല്ലാ യു.പി.എ ഇടപാടുകള്‍ക്കും വ്യാപാരികളില്‍ നിന്ന് ചാര്‍ജ് ഈടാക്കുകയാണെങ്കില്‍ അതിന്‍റെ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഡിജിറ്റല്‍ ഇടപാടിന് ചെലവേറും. ചെറിയൊരു ശതമാനത്തെ മാത്രമെ ഇത് ബാധിക്കു എന്നാണ് സര്‍ക്കാര്‍ വാദം. ഭാവിയിൽ വ്യക്തിഗത ഇടപാടുകൾക്ക് ഉള്‍പ്പെടെ നിരക്ക് ചുമത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഉപഭോക്താക്കളോടുള്ള വിശ്വാസവഞ്ചനയും സുതാര്യത ഇല്ലായ്മയും ആണിത്. അമേരിക്കൻ കമ്പനികളെ സഹായിക്കാനും ഡോണള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താനുമാണോ ശ്രമമെന്നും ജയറാം രമേശ് ചോദിച്ചു