അദാനി ഗ്രൂപ്പ് ഓഹരികളിലെ 12077 കോടി രൂപയുടെ ഓഹരികൾ വിറ്റ് ജിക്യുജി പാർട്ണേഴ്സ്. ജൂൺ പാദത്തിലെ ഓഹരി പങ്കാളിത്ത ഡാറ്റയിലാണ് ഓഹരികൾ വിറ്റ വിവരമുള്ളത്. അതേസമയം മറ്റു വിദേശ നിക്ഷപകരും മ്യൂച്വൽ ഫണ്ടുകളും അദാനി ഗ്രൂപ്പിൽ നിക്ഷേപം വർധിപ്പിച്ചിട്ടുണ്ട്. ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വലിയ നിക്ഷേപം നടത്തിയ നിക്ഷേപക സ്ഥാപനമാണ് ജിക്യുജി പാർട്ണേഴ്സ്. ഇന്ത്യൻ വംശജനായ അമേരിക്കൻ ശതകോടീശ്വരൻ രാജീവ് ജെയിനാണ് കമ്പനി നയിക്കുന്നത്.
അദാനി എൻറർപ്രൈസിലാണ് വലിയ മാറ്റമുള്ളത്. ജൂൺ പാദത്തിലെ ഓഹരി പങ്കാളിത്ത വിവരങ്ങളിൽ ജിക്യുജി പാർടേഴ്സിൻറെ വിവരമില്ല. ഓഹരികൾ പൂർണമായും വിറ്റൊഴിവാക്കിയതാണോ അല്ലെങ്കിൽ ഓഹരി പങ്കാളിത്തം ഒരു ശതമാനത്തിൽ താഴെയായതാണോ എന്നതിൽ വ്യക്തതയില്ല. മാർച്ചിൽ 1.59 ശതമാനമായിരുന്നു കമ്പനിയിൽ ജിക്യുജിയുടെ ഓഹരി പങ്കാളിത്തം. ജൂൺ പാദത്തിലെ ശരാശരി ഓഹരി വില അനുസരിച്ച് ഇതിന് 6,200 കോടി രൂപയുടെ മൂല്യം വരും.
ഗോൾഡ്മാൻ സാക്സ് ട്രസ്റ്റ് ജിക്യുജി പാർട്ണേഴ്സ് ഇന്റർനാഷണൽ ഓപ്പർച്യൂണിറ്റീസ് ഫണ്ടും അദാനി എന്റർപ്രൈസസിലുള്ള ഓഹരി പങ്കാളിത്തം കുറച്ചിട്ടുണ്ട്. നേരത്തെ 2.31 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം 2.06 ശതമാനത്തിലേക്ക് കുറഞ്ഞു. വിറ്റഴിച്ച ഈ 0.25 ശതമാനം ഓഹരികളുടെ മൂല്യം ഏകദേശം 932 കോടി രൂപ വരും. അതേസമയം, മ്യൂച്വൽ ഫണ്ടുകൾ അദാനി എൻറർപ്രൈസിലുള്ള ഓഹരി പങ്കാളിത്തം വർധിപ്പിച്ചു. നേരത്തെ 2.71 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം 5.4 ശതമാനായി ഉയർന്നു. 10692 കോടി രൂപയുടെ ഓഹരികളാണ് ഇവർ ചേർന്ന് വാങ്ങിയത്.
അദാനി ഗ്രീൻ എനർജിയിൽ ജിക്യുജി പാർട്ണേഴ്സ് 1457 കോടി രൂപയുടെ ഓഹരികൾ വിറ്റു. അദാനി പോർട്ട്സിൽ 1380 കോടി രൂപയുടെ ഓഹരികളാണ് ജിക്യുജി പാർട്ണേഴ്സ് വിറ്റത്. അദാനി പവറിൽ 0.48 ശതമാനം ഓഹരികൾ ജിക്യുജി പാർട്ണേഴ്സ് വിറ്റു. 4.38 ശതമാനമായിരുന്ന ഓഹരി 4.32 ശതമാനായി കുറഞ്ഞു. 2070 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
പ്രമോട്ടർ ഹോൾഡിങിലും മാറ്റം വന്നു. അദാനി പോർട്സിൽ പ്രമോട്ടർ ഹോൾഡിങ് 66.03 ശതമാനായി കുറഞ്ഞു. നേരത്തെയിത് 68.02 ശതമാനമായി. അദാനി എന്റർപ്രൈസിൽ 2,736 കോടി രൂപയുടെ ഓഹരികളും പ്രമോട്ടർമാർ വിറ്റിട്ടുണ്ട്.
(ഇതൊരു സാമ്പത്തിക ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ് സ്വന്തമായി പഠനം നടത്തുകയോ വിദഗ്ദ്ധരുടെ ഉപദേശം തേടുകയോ ചെയ്യുക.)