ഇന്ത്യ–പാക്ക് മത്സരത്തിന്‍റെ വാണിജ്യ പ്രാധാന്യം വളരെ വലുതാണ്. മത്സരം ബഹിഷ്കരിക്കുമെന്ന പാക്കിസ്ഥാന്‍റെ ഭീഷണിക്ക് മുകളില്‍ ചര്‍ച്ചകളുണ്ടായതും ഈ പണക്കൊഴുപ്പ് കൊണ്ടു തന്നെ. ഈ പണക്കൊഴുപ്പില്‍ നിന്നും പണം വാരുകയാണ് മുകേഷ് അംബാനി. മത്സരത്തിന്‍റെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശമുള്ള ജിയോ ഹോട്ട്സ്റ്റാറിലെ പരസ്യ വരുമാനം ഇത്തവണ 2000 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. 

മത്സരം ബഹിഷ്കരിക്കും എന്ന പാക്കിസ്ഥാന്‍ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പല പരസ്യ സ്ലോട്ടുകളും വിറ്റുപോയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ യൂടേണ്‍ അടിച്ചതോടെ അവസാന നിമിഷത്തെ സ്ലോട്ടുകളുടെ വില ഉയര്‍ന്നു. ഡിജിറ്റലില്‍ ജിയോ ഹോട്ട്സ്റ്റാര്‍ പത്ത് സെക്കന്‍ഡ് പരസ്യത്തിന് ഈടാക്കുന്നത് 15-20 ലക്ഷം രൂപയാണ്. ഓട്ടോ, എഫ്എംസിജി, ഫിനാന്‍ഷ്യല്‍ സര്‍വീസ്, റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് പരസ്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ടൂര്‍ണമെന്‍റിലാകെ ജിയോഹോട്ട്സ്റ്റാറിന് 2000 കോടി രൂപയുടെ പരസ്യ വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. 

ടെലിവിഷനില്‍ 10 സെക്കന്‍ഡുള്ള പരസ്യ സ്ലോട്ട് 30-40 ലക്ഷം രൂപയ്ക്കാണ് വിറ്റുപോകുന്നത്. നേരത്തെ പ്രധാന ലോകകപ്പ് മത്സരങ്ങളില്‍ 20-25 ലക്ഷം രൂപ ഈടാക്കിയിരുന്നിടത്താണ് ഈ വര്‍ധന. മത്സരത്തിന്‍റെ മുഴുവന്‍ പരസ്യ സ്ലോട്ടും വിറ്റഴിഞ്ഞെന്നും അവസാന സമയത്ത് 20-25 ശതമാനം വര്‍ധനവ് ഉണ്ടായി എന്നുമാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.  

അതേസമയം, ടിവിയിലും ഡിജിറ്റിലുമായി മത്സരം കാണുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. ടിവിയിലും ഡിജിറ്റലിലുമായി ആദ്യ ദിവസം മത്സരം കണ്ടത് 1470 കോടി മിനുറ്റാണ്. ഇത് 2024 േനക്കാള്‍ 59 ശതമാനം അധികമാണ്. ജിയോ ഹോട്ട്സ്റ്റാറില്‍ ആദ്യ ദിവസത്തെ മത്സരം കണ്ടവരുടെ എണ്ണം 10.19 കോടി പേരാണ്. കുഞ്ഞന്‍ ടീമുകളുടെ മികച്ച പ്രകടനവും അട്ടിമറികളും ലോകകപ്പിനോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചു. ഇതാണ് പരസ്യത്തിന് പണമിറക്കാനുള്ള താല്‍പര്യം ഉയര്‍ത്തുന്നതും. 

ENGLISH SUMMARY:

The commercial importance of the India-Pakistan match is immense, driving significant advertising revenue for platforms like Jio Hotstar, projected to exceed 2000 crore. This financial influx is attracting major advertisers across various sectors, boosting overall interest and viewership for the tournament.