ഇന്ത്യയില്‍ സ്വര്‍ണ ഡിമാന്‍ഡ് കുറയുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട്. ഏപ്രില്‍– ജൂണ്‍ പാദത്തിലെ ഇന്ത്യയുടെ സ്വര്‍ണ ഡിമാന്‍ഡ് ആറു വര്‍ഷത്തിനിടെയിലെ താഴ്ന്ന നിലയിലെത്തി. ഉയര്‍ന്ന സ്വര്‍ണ വില, ഇറക്കുമതി തീരുവ കൂട്ടിയത്. അതേസമയം, സ്വര്‍ണകടത്ത് ഉയരുന്നതും സ്വര്‍ണ വായ്പ കൂടുന്നതും സ്വര്‍ണത്തോടുള്ള പ്രീയം കാണിക്കുന്നതെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.
ഏപ്രില്‍- ജൂണ്‍ മാസത്തില്‍ 131 ടണ്‍ സ്വര്‍ണമാണ് ഇന്ത്യക്കാര്‍ വാങ്ങിയത്. മുന്‍ വര്‍ഷത്തേക്കാള്‍ ആറു ശതമാനം കുറവ്. തൊട്ടു മുന്‍പുള്ള പാദത്തേക്കാള്‍ 13 ശതമാനം കുറവ്. അക്ഷയതൃതീയയും ജനുവരിയിലെ ഉയർന്ന നിരക്കിൽ നിന്ന് സ്വർണവില കുറഞ്ഞതും തുടക്കത്തിൽ സ്വര്‍ണത്തിന്‍റെ ആവശ്യകത വർധിപ്പിച്ചു. എന്നാല്‍ ഇറക്കുമതി തീരുവ ഉയർത്തിയതോടെ മെയ് പകുതിയോടെ സ്വർണവില്പനയിൽ വലിയ ഇടിവുണ്ടായാണ് വിലയിരുത്തല്‍.
കൈവശമുള്ള സ്വർണം വിൽക്കാനും ഉപഭോക്താക്കൾ താൽപ്പര്യം കാണിച്ചില്ലെന്നാണ് ഏപ്രില്‍–ജൂണ്‍ പാദത്തിലെ കണക്ക്. 19 ടണ്‍ സ്വര്‍ണമാണ് പണമാക്കി മാറ്റിയത്. ഇത് മുൻ പാദത്തെ അപേക്ഷിച്ച് 38 ശതമാനവും മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനവും കുറവാണ്. കഴിഞ്ഞ 11 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വര്‍ണ പണയ വായ്പകളിലേക്കാണ് സാധാരണക്കാരുടെ താല്‍പര്യം. മേയ് അവസാനത്തോടെ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ 5.10 ലക്ഷം കോടി രൂപയുടെ സ്വര്‍ണ പണയ വായ്പകളുണ്ടെന്നാണ് കണക്ക്.