സ്വര്‍ണ വില താഴ്ന്നിടത്ത് നിന്ന് വീണ്ടും കയറിയിരിക്കുകയാണ്. ഓരോ കയറ്റിറക്കത്തിലും എപ്പോള്‍ സ്വര്‍ണം വാങ്ങണമെന്നതില്‍ സാധാരണക്കാര്‍ ആശയകുഴപ്പത്തിലാണ്. സ്വര്‍ണാഭരണ പ്രേമികളെ ആശങ്കപ്പെടുത്തുന്ന പ്രവചനമാണ് ബാങ്കിങ് സ്ഥാപനമായ ജെപി മോര്‍ഗാന്‍റേത്. 2026 ന്‍റെ അവസാനത്തോടെ സ്വര്‍ണ വില മറ്റൊരു റെക്കോര്‍ഡിലേക്ക് എത്തിയേക്കാം എന്നാണ് ജെപി മോര്‍ഗാനിലെ അനലിസ്റ്റുകളുടെ പ്രവചനം.
ഒക്ടോബര്‍– ഡിസംബര്‍ പാദത്തില്‍ രാജ്യാന്തര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 6000 ഡോളറിലെത്താം എന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജൂണ്‍ 28 ന് എത്തിയ 5,589.38 ഡോളറാണ് ഇതുവരെയുള്ള ഏറ്റവും വലിയ വില. നിലവില്‍ 4,218.30 ഡോളറിലാണ് സ്വര്‍ണത്തിന്‍റെ വ്യാപാരം. നിലവിലെ നിരക്കുകളില്‍ നിന്നും വലിയ മുന്നേറ്റമാണ് സ്വര്‍ണ വിലയില്‍ പ്രതീക്ഷിക്കുന്നത്.
ഭൗമരാഷ്ട്രീയ സംഭവങ്ങളും ധനനയങ്ങളും കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകളും സ്വർണത്തിന്റെ ഭാവി വിലയെ സ്വാധീനിക്കുന്നത് തുടരുമെന്നാണ് ജെപി മോർഗൻ പറയുന്നു. സ്വര്‍ണ വിലയിലുണ്ടാകുന്ന മുന്നേറ്റത്തിന് മറ്റൊരു കാരണം ചൈനയാണെന്നും ജെപി മോര്‍ഗാന്‍ പറയുന്നു. ചൈനയുടെ സ്വർണ്ണ ഇറക്കുമതിയിൽ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. 2026-ന്റെ ഒന്നാം പാദത്തിൽ 317 ടണ്ണായിരുന്നു ഇറക്കുമതി. മുൻ പാദത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ് ഈ വർധന.
ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വര്‍ണം വാങ്ങല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി വരെയുള്ള ആറ് മാസങ്ങളിൽ പ്രതിമാസം ശരാശരി ഒരു ടൺ എന്ന തോതിലായിരുന്ന വാങ്ങൽ മാർച്ചിൽ അഞ്ച് ടണ്ണായും ഏപ്രിലിൽ എട്ട് ടണ്ണായും ഉയർത്തിയതായും ജെപി മോര്‍ഗാന്‍റെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, സ്വര്‍ണ വിലയുടെ സമീപകാലത്ത് കുറയാമെന്ന പ്രവചനം നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളുമുണ്ട്. ഹ്രസ്വകാലത്ത് സ്വര്‍ണ വില 3850-4000 ഡോളറില്‍ തുടരുമെന്നാണ് സ്വിസ് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കായ യുബിഎസിന്‍റെ വിലയിരുത്തല്‍. ജൂണ്‍ 16-17 തീയതികളിലായി യു.എസ് ഫെഡറല്‍ റിസര്‍വ് പണനയ യോഗം ചേരുന്നുണ്ട്. പുതിയ ഗവര്‍ണര്‍ കെവിന്‍ വാഷിന്‍റെ അധ്യക്ഷതയിലുള്ള ആദ്യ യോഗമാണിത്. പലിശ നിരക്ക് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിലക്കയറ്റം തടയുന്നതിനായി പലിശ നിരക്ക് വർദ്ധിപ്പിക്കണം എന്ന നിലപാടുകാരനായാണ് കെവിന്‍ വാഷ് അറിയപ്പെടുന്നത്. ഉയർന്ന പലിശ നിരക്കുകളും ശക്തമായ ഡോളറും സാധാരണയായി സ്വര്‍ണത്തിന്‍റെ വില കുറയാന്‍ കാരണമാകും.