യുഎസ്– ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ അവ്യക്തത നിലനിര്‍ക്കുന്നതിനിടെ സ്വര്‍ണ വില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി. ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ 1,14,240 രൂപയില്‍ നിന്നാണ് സ്വര്‍ണ വില കുറഞ്ഞത്.
ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 129,076 രൂപയോളം നല്‍കേണ്ടി വരും. രാജ്യാന്തര വിപണിയിലെ ഇടിവാണ് കേരളത്തിലും വില കുറയാന്‍ കാരണമായത്. ഒരു ശതമാനത്തിലേറെ ഇടിഞ്ഞ രാജ്യാന്തര സ്വര്‍ണ വില 4,793 ഡോളറിലാണുള്ളത്. ഏപ്രില്‍ 13 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഹോര്‍മുസില്‍ ഇറാന്‍ ചരക്കുകപ്പല്‍ യുഎസ് കസ്റ്റഡിയിലെടുത്തത് അടക്കം സംഘര്‍ഷം തുടരുന്നത് സ്വര്‍ണ വിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കും.
ക്രൂഡ് ഓയില്‍ വില അഞ്ചു ശതമാനമാണ് ഇന്നു വര്‍ധിച്ചത്. അസംസ്കൃത എണ്ണ വില ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 95 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയില്‍ വില കൂടുന്നത് ഡോളര്‍ ശക്തമാകാന്‍ കാരണമാകും. ഡോളര്‍ കരുത്താര്‍ജിക്കുന്നത് മറ്റു രാജ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാകും.
നിലവില്‍ 4,793 ഡോളറിലാണ് സ്വര്‍ണ വിലയുള്ളത്. സ്വര്‍ണത്തിന് 4,840 ഡോളറിലും 4,770 ഡോളർ എന്നിവിടങ്ങളില്‍ സപ്പോർട്ടുണ്ട്. ഈ നിലവാരം പിന്നിടുകയാണെങ്കില്‍ സ്വര്‍ണ വില വീണ്ടും താഴേക്ക് പതിക്കാം എന്നാണ് വിശകലന വിദഗ്ധരുടെ നിരീക്ഷണം.