Image credit: AFP
ഇറാന്‍ – അമേരിക്ക യുദ്ധം ഇന്ത്യയില്‍ ഇന്ധനക്ഷാമം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് പമ്പുകളില്‍ ഒരുവാഹനത്തിന് ഒരുതവണ ആയിരം രൂപയുടെ ഇന്ധനം നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചുവെന്നാണ് ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കമ്പനി ഇത്തരം നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് റിലയന്‍സിന്‍റെ വിശദീകരണം. ഒറ്റപ്പെട്ട ഇടങ്ങളിൽ പ്രാദേശിക പമ്പുകളിൽ ഇത്തരം തീരുമാനമെടുത്തിരിക്കാം എന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.
ബ്രിട്ടീഷ് പെട്രോളിയവുമായി ചേർന്ന് റിലയൻസ് ഇന്ത്യയില്‍ രണ്ടായിരത്തിലേറെ പമ്പുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ജിയോ-ബിപി മൊബിലിറ്റി സ്റ്റേഷനുകളിൽ ഇന്ധന ക്ഷാമമോ നിയന്ത്രണങ്ങളോ ഇല്ലെന്ന് റിലയന്‍സ് പറയുന്നു. അധിക ചിലവില്ലാതെ കൂടുതൽ മൈലേജ് നൽകുന്ന ഹൈ-പെർഫോമൻസ് ആക്ടീവ് ടെക്നോളജി പെട്രോളും ഡീസലും ലഭ്യമാക്കുന്നുണ്ടെന്നും റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി.
ഇന്ധനം തീർന്നുപോകാതിരിക്കാനും പരിഭ്രാന്തി മൂലമുള്ള അധിക വില്‍പന തടയാനുമാണ് ആയിരം രൂപ പരിധി ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വില വർധനക്ക് പകരം വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ സംഭവമാണിത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ ഇത്തരം നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ഇറാന്‍–യുഎസ് യുദ്ധത്തില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 97 ഡോളറായി കുറഞ്ഞിരുന്നു. രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നും കപ്പലുകള്‍ക്ക് സുരക്ഷിതയാത്ര അനുവദിക്കാമെന്നും ഇറാനും സമ്മതിച്ചു. എന്നാല്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നതോടെ ഹോര്‍മുസ് ഇറാന്‍ സൈന്യം വീണ്ടും അടച്ചു. ഇതോടെ വീണ്ടും പ്രതിസന്ധി വീണ്ടും രൂക്ഷമായി.