ഇന്ധനപ്രതിസന്ധിക്കിടെ പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാര എനര്‍ജി. പെട്രോളിന് അഞ്ചു രൂപ 30 പൈസയും ഡീസലിന് രൂപയുമാണ് കൂട്ടിയത്. രാജ്യത്തെ നയാരയുടെ എല്ലാ പമ്പുകളിലും പുതിയ നിരക്ക് ഈടാക്കും. മറ്റു കമ്പനികള്‍ വില വര്‍ധിപ്പിച്ചിട്ടില്ല. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് നയാര.
എന്നാല്‍ പ്രീമിയം പെട്രോളിന് ഇന്ത്യന്‍ ഓയിലും ബി.പി.സി.എല്ലും നേരത്തെ രണ്ടുരൂപയില്‍ അധികം ഉയര്‍ത്തിയിരുന്നു. രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം ആവര്‍ത്തിക്കുമ്പോഴും പല സംസ്ഥാനങ്ങളിലും പമ്പുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മറ്റ് എണ്ണക്കമ്പനികളും പെട്രോള്‍, ഡീസല്‍ വില കൂട്ടിയേക്കും.
ഇറാൻ യുദ്ധം തുടങ്ങിയതോടെ ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സപ്പെടുകയും രാജ്യാന്തര വില കൂടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ യുഎസ്, ജർമനി, ഫ്രാൻസ്, പാക്കിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ധനവില കൂട്ടിയപ്പോഴും ഇന്ത്യൻ കമ്പനികൾ വില പരിഷ്കരിച്ചിരുന്നില്ല.