രാജ്യാന്തര സംഘര്‍ഷങ്ങള്‍ ഒഴിയുന്നതോടെ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍ഡ് കുറയുകയാണ്. ഒരുവേള ഔണ്‍സിന് 5626.80 ഡോളറിന് മുകളിലേക്ക് പോയ സ്വര്‍ണ വില ഇന്നുള്ളത് 4,886 ഡോളറില്‍. ഇറാന്‍– യു.എസ് ചര്‍ച്ചയും, യുഎസ് മധ്യസ്ഥതയില്‍ റഷ്യ– യുക്രൈന്‍ ചര്‍ച്ചയും നടക്കുന്നതാണ് സ്വര്‍ണ വില താഴേക്ക് പോകുന്നത് കാരണം. ഇതിനൊപ്പം റഷ്യ, യു.എസുമായി കരാറിലെത്തുകയും വീണ്ടും യു.എസ് ഡോളറില്‍ വ്യാപാരം തുടങ്ങുന്നു എന്ന വാര്‍ത്തകളും സ്വര്‍ണ വിലയെ ഇടിക്കുന്ന കാര്യമാണ്. 

റഷ്യ യു.എസുമായി സാമ്പത്തിക പങ്കാളിത്തത്തിന് ശ്രമിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ബ്ലൂംബെര്‍ഗിന്‍റെ വാര്‍ത്ത. റഷ്യ യു.എസ് ഡോളറില്‍ വ്യാപാരം പുനരാരംഭിക്കുന്നത്, റഷ്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങള്‍ ആരംഭിച്ച ഡീഡോളറൈസേഷന്‍ ശ്രമങ്ങളെ പ്രതികൂലമായി ഭാഗിക്കും. ലോക വ്യാപാരത്തില്‍ ഡോളറിന്‍റെ അപ്രമാദിത്വം ഇല്ലാതാക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. റഷ്യ ഈ ശ്രമങ്ങളില്‍ നിന്നും പിന്മാറുന്നത് ഡീ–ഡോളറൈസേഷന് തിരിച്ചടിയാകും. അതിനൊപ്പം സ്വര്‍ണ വിലയെ ബാധിക്കുകയും ചെയ്യും.  

യു.എസില്‍ ട്രംപ് സര്‍ക്കാര്‍ വന്നതിന് ശേഷം ബ്രിക്സ് രാജ്യങ്ങളില്‍ നിന്നടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് കൂടിയിട്ടുണ്ട്. ഇതോടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അസന്തുലിതാവസ്ഥ വില വർധനവിന് കാരണമായി. എന്നാല്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തില്‍ നിന്നും പിന്മാറുന്നത് സ്വര്‍ണ വിലയുടെ മുന്നേറ്റത്തെ ബാധിക്കും എന്നാണ് സെബി രജിസ്ട്രേഡ് അനലിസ്റ്റായ അനുജ് ഗുപ്ത പറയുന്നത്. ഇത് സ്വര്‍ണ വിലയില്‍ വലിയ തകര്‍ച്ചയുണ്ടാക്കും. കേന്ദ്ര ബാങ്കുകള്‍ പൊതുവിപണിയില്‍ സ്വര്‍ണം വില്‍ക്കാന്‍ തുടങ്ങിയാല്‍ അമിത ലഭ്യത കാരണം ഡിമാൻഡ് വീണ്ടും ഇടിയുമെന്നും അദ്ദേഹം പറഞ്ഞു. 

ഡോളറിനെ മെരുക്കാന്‍ ഇന്ത്യ ഇറങ്ങുമോ; തൊട്ടാൽ പൂട്ടിക്കുമെന്ന് ട്രംപ്; ബ്രിക്സ് കറൻസിയെ പേടിക്കുന്നതെന്തിന്

ഈ രീതിയില്‍ റഷ്യയുടെ നിലപാട് മാറ്റം ഉണ്ടാവുകയാണെങ്കില്‍ 2027 അവസാനത്തോടെ 24 കാരറ്റ് സ്വര്‍ണം പത്ത് ഗ്രാമിന് ഒരു ലക്ഷം രൂപയില്‍ താഴേക്കും രാജ്യാന്തര വില 3000 ഡോളറിലേക്കും എത്താം എന്നാണ് ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി സ്ഥാപനമായ പീസ് 360 ചീഫ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റ് അമിത് ഗോയല്‍ നിരീക്ഷിക്കുന്നത്. ഇത്രയും വലിയൊരു തകർച്ച പെട്ടെന്ന് ഒറ്റയടിക്ക് സംഭവിക്കില്ല. മറിച്ച് വിപണിയിൽ താൽക്കാലികമായ ചെറിയ ഉയർച്ചകൾ പലതവണ ഉണ്ടായേക്കാം എന്നാണ് വിലയിരുത്തല്‍. 

രാജ്യാന്തര വില 3000 ഡോളറിലേക്ക് വരികയാണെങ്കില്‍ കേരളത്തില്‍ സ്വര്‍ണ വില 75,000 രൂപയിലേക്ക് താഴെ വരാന്‍ സാധ്യതയുണ്ട്. 

ENGLISH SUMMARY:

Gold prices are declining as international conflicts subside, with major geopolitical shifts influencing the market. The prospect of Russia re-engaging in US dollar trade, alongside de-dollarization efforts by BRICS nations, is significantly impacting gold values.