A general view of Muzaffarabad, in Pakistan-administered Kashmir, May 4, 2025. REUTERS/Akhtar Soomro
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടി ഭയന്ന് വ്യോമപാതയും തുറമുഖങ്ങളുമടക്കം ഇന്ത്യയ്ക്ക് വിലക്കിയ പാക്കിസ്ഥാന് ഫിനാന്‍ഷ്യല്‍ ഇന്‍ലിജന്‍സ് അനലറ്റിക്സ് സ്ഥാപനമായ മൂഡീസിന്‍റെ മുന്നറിയിപ്പ്. ഇന്ത്യയോടുണ്ടാക്കുന്ന ഏത് സംഘര്‍ഷവും പാക്ക് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്നും തിരിച്ചുകയറാനാകാത്ത വിധം സാമ്പത്തികമായി പാപ്പരാകുമെന്നും മൂഡീസ് വ്യക്തമാക്കുന്നു. അതേസമയം, പാക് നടപടികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെപിടിച്ചുലയ്ക്കില്ലെന്നും മൂഡീസ് വ്യക്തമാക്കുന്നു. പാപ്പരാകലിന്‍റെ വക്കോളമെത്തിയ പാക്കിസ്ഥാന്‍ ഐഎംഎഫ് സഹായത്തോടെയാണ് ശ്വാസം തിരിച്ചുപിടിച്ചത്.
'പാക്കിസ്ഥാന്‍റെ സമ്പദ്വ്യവസ്ഥ നിലവില്‍ ക്രമേണെ മെച്ചപ്പെട്ടുവരികയാണ്. വളര്‍ച്ചാനിരക്ക് സാവധാനത്തിലെങ്കിലും ഉയരുന്നുണ്ട്. പണപ്പെരുപ്പം കുറയുന്നതിന്‍റെ ലക്ഷണങ്ങളും വിദേശ നിക്ഷേപം വര്‍ധിക്കുന്നതിന്‍റെ സൂചനകളും ഐഎംഎഫിന്‍റെ പരിശ്രമ ഫലമായി നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുമായി സംഘര്‍ഷം തുടരുകയാണെങ്കില്‍ ഇതെല്ലാം തകിടം മറിയുമെന്നും കടക്കെണിയില്‍ പാക്കിസ്ഥാന്‍ തകരാന്‍ അധികം കാലം വേണ്ടെന്നും മൂഡീസ് വിശദീകരിക്കുന്നു.
ഐഎംഎഫില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന് പുറമെ സൗദി അറേബ്യ, ചൈന, യുഎഇ എന്നിവരാണ് വിദേശ വിനിമയ– കടക്കെണിയില്‍ നിന്ന് പാക്കിസ്ഥാനെ രക്ഷിക്കാന്‍ സഹായം നല്‍കിയത്. നിലവിലെ സംഘര്‍ഷം ഇതിനകം തന്നെ പാക് ഓഹരി വിപണിയില്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഓഹരിസൂചികയായ കെഎസ്ഇ 100 മേയ് അഞ്ചിന് ഇടിഞ്ഞത് 635 പോയിന്‍റാണ്. ഏപ്രില്‍ 23ന് ശേഷം ഇതുവരെ 7500 പോയിന്‍റുകളാണ് ഓഹരി ഇടിഞ്ഞത്.
അതേസമയം ഇന്ത്യന്‍ ഓഹരിവിപണി മുന്നേറ്റത്തിന്‍റെ പാതയിലാണെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. 'ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറെക്കുറെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുലര്‍ത്തുന്നത്. പൊതു നിക്ഷേപവും ആരോഗ്യകരമായ സ്വകാര്യ ഉപഭോഗവും വര്‍ധിച്ചതിനാല്‍ തന്നെ വളര്‍ച്ചയും പ്രകടമാണ്. അതുകൊണ്ട് തന്നെ നിലവിലെ പ്രാദേശിക സംഘര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചേക്കില്ലെ'ന്നും മൂഡീസ് വിലയിരുത്തുന്നു. ആകെ കയറ്റുമതിയുടെ കേവലം 0.5 ശതമാനം മാത്രമാണ് പാക്കിസ്ഥാനിലേക്ക് ഇന്ത്യയ്ക്കുള്ളതെന്നതാണ് ഇതിന്‍റെ അടിസ്ഥാനം.
അതേസമയം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് കടന്നാലുള്ള സ്ഥിതി മൂഡീസ് പഠനവിഷയമാക്കിയിട്ടില്ല. നിലവിലെ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലയിരുത്തലെന്നും സംഘര്‍ഷത്തിന്‍റെ തോത് മാറുന്നത് അനുസരിച്ച് സമ്പദ് വ്യവസ്ഥയിലും മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
അതിനിടെ ആഗോളതലത്തില്‍ വ്യാപാരയുദ്ധം തുടരുന്നതിനിടെ കൂടുതൽ രാജ്യാന്തര ഏജൻസികൾ ഇന്ത്യയുടെ വളർച്ച നിരക്ക് സംബന്ധിച്ച അനുമാനം വെട്ടിക്കുറച്ചിട്ടുണ്ട്. നടപ്പുസാമ്പത്തിക വർഷത്തെ അനുമാനം 6.7 ശതമാനമായിരുന്നത് 6.3 ശതമാനമായിട്ടാണ് കുറച്ചത്. രാജ്യാന്തര നാണ്യനിധി ഇക്കൊല്ലത്തെ അനുമാനം 6.5 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായിട്ടും നേരത്തെ കുറച്ചിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 6.5 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക്.