ചരിത്രത്തിലാദ്യമായി 72,000 രൂപ കടന്ന് സ്വര്‍ണ വില. തിങ്കളാഴ്ച 560 രൂപയുടെ വര്‍ധനവോടെ ഒരു പവന് 72,120 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 9,015 രൂപയിലെത്തി. ആദ്യമായാണ് ഒരു ഗ്രാമിന് 9,000 രൂപ കടക്കുന്നത്. രാജ്യാന്തര വില മുന്നേറ്റം തുടരുന്നതാണ് വില വര്‍ധിപ്പിക്കുന്നത്.
ഈസ്റ്ററിന് മുന്നോടിയായി വെള്ളിയാഴ്ച ലാഭമെടുപ്പില്‍ ഇടിഞ്ഞ സ്വര്‍ണം തിങ്കളാഴ്ച വ്യാപാരത്തില്‍ കുതിക്കുകയാണ്. 3,300 ഡോളറിലേക്ക് ഇടിഞ്ഞ സ്വര്‍ണ വില പുതിയ അവസരം ഉപയോഗിക്കുകയാണ്. വ്യാപാര യുദ്ധ ആശങ്കകള്‍ക്കൊപ്പം ഡോളര്‍ മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണതോടെ രാജ്യാന്തര വില തിങ്കളാഴ്ച പുതിയ റെക്കോര്‍ഡ് കുറിച്ചു. 3383 ഡോളറിലേക്ക് കുതിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണ വില നിലവില്‍ 3372 ഡോളറിന് സമീപത്താണ്.
ചൈനയുടെ പ്രതികാര നടപടിയെത്തുടർന്ന് ചൈനീസ് എയർലൈൻ ഉപയോഗിക്കുന്നതിനായി ഉദ്ദേശിച്ചിരുന്ന ബോയിങ് വിമാനം യുഎസിലെ ഉൽപ്പാദന കേന്ദ്രത്തിൽ തിരിച്ചയത്ത് യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്‍റെ മൂര്‍ച്ചകൂട്ടിയിട്ടുണ്ട്. കഴിഞ്ഞാഴ്ച ധാതു ഇറക്കുമതിക്ക് നികുതി ചുമത്താനുള്ള സാധ്യത പഠിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ഇത് വിപണിയിലെ മുന്‍നിരക്കാരായ ചൈനയെ ലക്ഷ്യമിട്ടാണ്. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെ പുറത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു. ഈ രീതിയില്‍ യുഎസ്– ചൈന വ്യാപാര യുദ്ധം തുടരുന്നത് സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍റ് ഉയര്‍ത്തുന്നുണ്ട്.
ഡോളര്‍ ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ ചെറിയ രീതിയില്‍ നേട്ടമാകുന്നുണ്ട്. രാവിലെ ഡോളറിനെതിരെ 27 പൈസ നേട്ടത്തിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇതോടെ രാജ്യാന്തര വിപണിയിലെ വലിയ വില വര്‍ധനവില്‍ നിന്നും രക്ഷപ്പെടാന്‍ സ്വര്‍ണത്തിനായി. ഈ വര്‍ഷം ഇതുവരെ 27 ശതമാനമാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്.