ഇറാനുമായി യു.എസ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം. ക്രൂഡ് ഓയില്‍വില 100 ഡോളറിന് താഴെയെത്തി. രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. സ്വര്‍ണവില ഉയര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സെന്‍സെക്സ് 1124 പോയിന്‍റും നിഫ്റ്റി 359 പോയിന്‍റും ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ഒറ്റ ദിവസംകൊണ്ട് ആറുശതമാനം കുറഞ്ഞ് 98.30 എന്ന നിലയിലാണ്. 

ഹോര്‍മൂസ് വഴി കപ്പലുകള്‍ പോകാന്‍ അനുവദിക്കുമെന്ന ഇറാന്‍റെ പ്രസ്താവനയും വെടിനിര്‍ത്തല്‍ തുടരാന്‍ ഡോണള്‍ഡ് ട്രംപ് ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണമായി. രാജ്യത്ത് വാണിജ്യ എല്‍.പി.ജി പ്രതിസന്ധി തുടരുന്നു.

കഴിഞ്ഞ ദിവസം ഹോര്‍മൂസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യന്‍ എല്‍.പി.ജി കപ്പലുകള്‍ നാളെയും മറ്റന്നാളുമായി തുറമുഖങ്ങളില്‍ എത്തും. 

ഓഹരി വിപണിയിലെ നേട്ടം രൂപയില്‍ പ്രതിഫലിച്ചില്ല. ഡോളറിനെതിരെ രൂപ 20 പൈസ ഇടിഞ്ഞ് 93.96 എന്ന നിലയിലാണ്. ഏതു നിമിഷവും 94 കടന്നേക്കും. സ്വര്‍ണവില പവന് 2760 രൂപവര്‍ധിച്ച് 1,07,680 രൂപയായി. ഗ്രാമിന് 345 രൂപ കൂടി.

ENGLISH SUMMARY:

Stock market gains are being observed for the second consecutive day following the US-Iran ceasefire announcement, leading to a decrease in crude oil prices below $100. The Indian rupee continues to depreciate against the dollar, while gold prices have seen an increase.