ചുവരും നിഴലും വെളിച്ചവും കുറച്ചുപാഴ്‌വസ്തുക്കളുമുണ്ടെങ്കിൽ ചിത്രം വരയ്ക്കാം. തമാശയല്ല. ഷാഡോആർട്ട് എന്ന കലതെളിയിക്കുന്നത് അതാണ്. വ്യത്യസ്ത അകലങ്ങളിൽ പാഴ്‌വസ്തുക്കൾ ഇളക്കിമാറ്റാൻ പറ്റുന്ന ഒരു പ്രതലത്തിൽ അടുക്കിവെച്ചാണ് നിഴൽ ചിത്രം വരയ്ക്കുത്ത്. കൃത്യമായ അനുപാതത്തിലുള്ള വെളിച്ചം അത്യാവശ്യമാണ് ചിത്രം വരയ്ക്കാൻ. മുൻധാരണയോടെ ഒരു ചിത്രം വരയ്ക്കാൻ സാധിക്കില്ലെന്ന് മഴവിൽ മനോരമയിലെ ആർട്ട് ഡയറക്ടർ കൃഷ്ണലാൽ പറയുന്നു. ഏതു ചിത്രം വരയ്ക്കണമെന്ന് തീരുമാനിക്കാം എന്നാൽ പാഴ്‌വസ്തുക്കളുടെയും വെളിച്ചത്തിന്റെയും ലഭ്യത അനുസരിച്ചായിരിക്കും ചിത്രം വര പൂർത്തിയാക്കാൻ സാധിക്കുന്നത്.
പാഴ്‌വസ്തുക്കൾ അടുക്കിവെയ്ക്കുമ്പോൾ ആൾരൂപത്തിന്റെ കാൽ ഭാഗമായിരിക്കും ആദ്യം ശരിയാവുന്നത്. അത്തരം അവസരങ്ങളിൽ കാൽ തൊട്ടുതുടങ്ങിയാണ് ചിത്രം പൂർത്തിയാക്കുന്നത്. കുറഞ്ഞത് ഇരുപത് മണിക്കൂർ എങ്കിലും ഒരു ചിത്രം പൂർത്തിയാക്കാൻ സമയം എടുക്കും. പൊട്ടിയ വളമുറി, കണ്ണാടി ചില്ല്, ബ്രഷ് തുടങ്ങിയ വലുതും ചെറുതുമായ ഏതുതരം പാഴ്‌വസ്തുവും നിഴൽ ചിത്ര രചനയ്ക്ക് ഉപയോഗിക്കാം. വിദേശരാജ്യങ്ങളിൽ ഷാഡോഗ്രഫി എന്ന പാഠ്യവിഷയം തന്നെയുണ്ട്.
നിഴലിന്റെ സാധ്യത ഉപയോഗിച്ചുള്ള കലാരൂപങ്ങൾ പരാമ്പര്യമായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. തോൽപ്പാവകൂത്ത് അത്തരത്തിൽ ഒന്നാണ്. നിഴലാട്ടത്തിന്റെ ദൃശ്യചാരുത സമ്മാനിക്കുന്ന കലാരൂപമാണ് തോൽപ്പാവകൂത്ത്. വലിച്ചുകെട്ടിയ തിരശീലയ്ക്കു പിന്നിൽ കലാകാരന്മാർ തോൽപ്പാവകളെ ഉപയോഗിച്ച് ആവിഷകാരത്തിന്റെ സൂഷ്മാംശങ്ങൾ കൈവിടാതെ അസാമാന്യ കയ്യടക്കത്തോടെയും കഥകൾ പറയുന്ന രീതിയാണ് തോൽപ്പാവക്കൂത്ത്.
തിരശ്ശീലയ്ക്കു പിന്നിൽ തേങ്ങാമുറികളിൽ നല്ലെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിച്ച് അതിൽനിന്നുള്ള വെളിച്ചത്തിലാണ് പാവകളുടെ നിഴൽ വീഴ്ത്തിയത്. നിഴലും വെളിച്ചവും ഒത്തുചേർന്ന കലാരൂപത്തിന്റെ പുത്തൻ ഭാവമായിട്ട് നിഴൽ ചിത്രത്തെ കാണാം.