സിപിഐ എംഎൽഎ ഗീതാ ഗോപിയുടെ മകൾ വിവാഹത്തിന് എത്ര പവന്റെ ആഭരണമിട്ടു എന്നത് രാഷ്ട്രീയ ചർച്ചയാകുന്ന കാലത്ത് സിപിഐയുടെ തലമുതിർന്ന നേതാക്കൾ സ്വന്തം വിവാഹം ഓർമിക്കുന്നു... എന്താക്കെയുണ്ടായിരുന്നു അന്ന്... ഒപ്പം, സിപിഐയുടെ മറ്റൊരു വനിതാ എംഎൽഎ ഇ.എസ്. ബിജിമോളും.
1996 നവംബറിലായിരുന്നു പി.ജെ. റെജിയുമായുള്ള എന്റെ വിവാഹം. അന്ന് അഴുത ബ്ലോക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഞാൻ. ഏലപ്പാറ അൽഫോൺസ ചർച്ചിൽ വച്ചായിരുന്നു വിവാഹം. സദ്യ ഒഴിവാക്കിയിരുന്നു. പങ്കെടുത്തവർക്ക് കാപ്പിയും പഫ്സും നൽകി. എന്റെ മാതാവ് എനിക്കായി 27 പവന്റെ സ്വർണാഭരണം കരുതി വച്ചിരുന്നു. എന്നാൽ വിവാഹ ദിവസം അത് അണിയാൻ റെജി എന്നെ അനുവദിച്ചില്ല. അദ്ദേഹത്തിന് അത് ഇഷ്ടമല്ലായിരുന്നു. അമ്മ നൽകിയ ആഭരണങ്ങൾ പൊതിയിലാക്കിയാണു ഞാൻ ഭർത്തൃ വീട്ടിലേക്കു പോയത്. എന്റെ വിവാഹം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് എനിക്കു തീരുമാനിക്കാം. പക്ഷേ എന്റെ മക്കളുടെ വിവാഹക്കാര്യത്തിൽ അവരുടെ കൂടി അഭിപ്രായം കണക്കിലെടുക്കേണ്ടേ?