21ാം വയസിലായിരുന്നു എന്റെ വിവാഹം. ഫുട്ബോൾ കളിയും, ഇത്തിരി പൊതുപ്രവർത്തനവും ബീഡി തെറുക്കലുമായി കഴിഞ്ഞിരുന്ന കാലം. സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ എന്റെ വീട്ടിൽ ആളില്ലാതായി. അപ്പോഴാണു എനിക്കു വേണ്ടി അമ്മ ഒരു പെണ്ണിനെ കണ്ടു വച്ചത്. കണ്ണൂർ കക്കാടുള്ള എന്റെ വീടിനു ഒരു കിലോ മീറ്റർ അകലെയാണു എന്റെ ഭാര്യ രത്നവല്ലിയുടെ വീട്. രത്നവല്ലിയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം. പന്തലില്ല, ആഘോഷമില്ല, ആർഭാടമില്ല. 50 പേർ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്. ചോറും ഒരു കറിയും ചട്ടിയിൽ വിളമ്പിയ അയലക്കറിയും പ്രഥമനുമായിരുന്നു കല്യാണ സദ്യയ്ക്ക് വിളമ്പിയത്.
പരസ്പരം മാലയിട്ടു തിരികെ വീട്ടിലേക്കു മടങ്ങി. പെൺവീട്ടുകാർ അന്നു വൈകിട്ട് വീട്ടിൽ മടങ്ങിയെത്തിയപ്പോഴും അവർക്കു നൽകിയത് ചോറും അയലക്കറിയുമായിരുന്നു. ഞങ്ങൾക്ക് കിടക്കാൻ കട്ടിൽ പോലുമില്ലായിരുന്നു. രണ്ടു തടിബെഞ്ചുകൾ ചേർത്തിട്ട് തുണി വിരിച്ചായിരുന്നു ഞങ്ങൾ മണിയറ ഒരുക്കിയത്. 14 പവന്റെ ആഭരണമായിരുന്നു രത്നവല്ലിക്കു വീട്ടുകാർ നൽകിയത്. എന്റെ മക്കളായ രാകേഷ്, രൂപേഷ്, രതീഷ് എന്നിവരുടെ വിവാഹവും ലളിതമായിരുന്നു. ആർഭാടം പൂർണമായും ഒഴിവാക്കി. ജാതകവും മുഹൂർത്തവും നോക്കിയില്ല. കണ്ണൂരിലെ ചേംബർ ഓഫ് കൊമേഴ്സ് ഹാളിലായിരുന്നു രാകേഷിന്റെ വിവാഹ ചടങ്ങ്.
പന്തലും സദ്യയും ഒഴിവാക്കി. ചായയും രണ്ടു ബിസ്ക്കറ്റും മാത്രമാണു വിവാഹത്തിൽ പങ്കെടുത്തവർക്കു നൽകിയത്. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ഒരേ ദിവസമായിരുന്നു രൂപേഷിന്റെയും രതീഷിന്റെയും വിവാഹം. ഒരു ഗ്ലാസ് പ്രഥമൻ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തവർക്കു നൽകിയത്. വെളിയം ഭാർഗവന്റെ സൗകര്യാർഥമാണു വിവാഹ സമയം തീരുമാനിച്ചത്. രൂപേഷിന്റെയും രതീഷിന്റെയും വിവാഹത്തിനു ഹാൾ വാടക, പായസമൊരുക്കൽ, കത്തു തയാറാക്കൽ, താലി മാല എന്നിവയ്ക്കായി 42000 രൂപ മാത്രമാണു ചെലവായത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ നാടിനും പ്രവർത്തകർക്കും മാതൃകയായിരിക്കണം.
സ്വയം പ്രവർത്തിച്ച് മറ്റുള്ളവർക്കു മാതൃകയാകേണ്ടവരാണു ഒരു കമ്മ്യൂണിസ്റ്റാണെന്നു എപ്പോഴും ഓർക്കണം. വിവാഹം ആർഭാടമാക്കരുതെന്നും ലളിതമാക്കണമെന്നും പാർട്ടിയുടെ പൊതു തീരുമാനമാണ്. രാഷ്ട്രീയക്കാരുടെ ചലനങ്ങൾ സൂക്ഷ്മമായാണു ജനം വീക്ഷിക്കുന്നത്. തെറ്റു പറ്റിയവർ തെറ്റു തിരുത്തണം. അല്ലാതെ ന്യായീകരണം പറയുന്നത് ശരിയല്ല.