കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ ഉയർത്തിയിരിക്കുകയാണ്. ഒരു വിവാദം വന്നാൽ അതിനെ ട്രോളു കൊണ്ടു നേരിടുന്ന മലയാളികൾ ഇത്തവണയും തങ്ങളുടെ രോഷം പ്രകടിപ്പിക്കാൻ ട്രോളുകളെ തന്നെ തേടി. മമ്മൂട്ടിയും ലാലേട്ടനും പോലെ മലയാളികളുടെ വികാരമാണ് പൊറോട്ടയും ബീഫും എന്നുപറയുന്ന ട്രോളുകൾ സമൂഹമാധ്യമത്തിൽ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.
ഭക്ഷണ സ്വാതന്ത്രത്തിലുള്ള കടന്നുകയറ്റത്തെ നര്‍മം കലർത്തി ചോദ്യം ചെയ്യുകയാണ് ട്രോളന്മാർ. ബീഫ് കിട്ടാതാകുന്നതോടെ പൊറോട്ട അനാഥമായെന്നും കുറേപേർ പറയുന്നു. സർക്കാരിന്റെ വിജ്ഞാപനത്തെ പിന്തുണയ്ക്കുന്ന അനുഭാവികളെ കളിയാക്കിയും ഇഷ്ടംപോലെ ട്രോളുകൾ ഉയരുന്നുണ്ട്. ബീഫ് കഴിക്കുന്നതല്ല നിരോധിച്ചത്, പോത്തിനെ കശാപ്പു ചെയ്യുന്നതാണ് എന്നു പറയുന്നവരോട് 'പോത്തിനെ കൊല്ലാതെ പിന്നെങ്ങനെയാ ബീഫ് കഴിക്കുക' എന്നു ചോദിക്കാൻ മിന്നാരത്തില്‍ മണിയൻ പിള്ളരാജുവും ശങ്കരാടിയും തമ്മിലുള്ള രംഗമാണ് ഉപയോഗിച്ചിരിക്കുന്നത്.
തീർന്നില്ല, ബീഫ് പ്രേമികളായ ബിജെപി അനുഭാവികളെ കളിയാക്കിയും ട്രോളുകളുടെ പെരുമഴയാണ്. ഒരു മെക്സിക്കൻ അപാരതയില്‍ ടോവിനോയും നീരജ് മാധവും ചേർന്നു സങ്കടം പങ്കുവെക്കുന്ന സീനിൽ ബീഫ് കഴിക്കാൻ പറ്റില്ലല്ലോ എന്നോർത്തു വിഷമിക്കുന്ന അനുഭാവികളെ കാണാം. കോഴിയുടെ സങ്കടം ആരും കേൾക്കുന്നില്ലെന്ന ട്രോളുകളും ഉണ്ട്. പശുവിന്റെയും പോത്തിന്റെയുമൊക്കെ രോദനം കേൾക്കാൻ ഒരു ദേശീയ പാർട്ടിയാണുള്ളതെന്നും തന്റെ സങ്കടം പറയാൻ ആരുമില്ലെന്നും കോഴി വിലപിക്കുന്നതാണത്.
നാട്ടിൽ പോലും കാണാത്ത ഒട്ടകത്തിന്റെ പേരുവരെ കശാപ്പു നിരോധനത്തിന്റെ പട്ടികയിൽ കാണുന്ന ആടിന്റെ രോഷവും ഹിറ്റ് ട്രോളാണ്. ബീഫ് മസാല വാങ്ങാൻ വന്നയാളോട് ബീഫ് നിരോധിച്ചപ്പോഴെന്തിനാണു ബീഫ് മസാല എന്നു ചോദിക്കുന്ന കടക്കാരനോട്, കൃഷി ആവശ്യത്തിനു വീട്ടിൽ വാങ്ങിയ പോത്ത് കാലുതട്ടി ഉരുളിയിലെ തിളച്ച വെള്ളത്തിൽ വീണെന്നാണ് മറുപടി.
അവധിക്കെത്തിയ പ്രവാസി അത്തറിന്റെയും പിസ്തയുടെയും ടൈഗർ ബാമിന്റെയുമൊക്കെ പേരു പറയുമ്പോൾ പരിഹസിക്കുന്ന നാട്ടിലെ സുഹൃത്ത് ബീഫ് എന്നു കേൾക്കുമ്പോൾ കണ്ണു നിറയുന്നതുമൊക്കെ രസകരമായ ട്രോളുകളാക്കി അവതരിപ്പിച്ചിട്ടുണ്ട്്.