കശാപ്പിനുള്ള കന്നുകാലികളുടെ വിൽപനയ്ക്കു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിനു സുപ്രീം കോടതിയുടെ സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ഹൈക്കോടതി ബെഞ്ചിന്റെ തീരുമാനം ശരിവച്ചുകൊണ്ടാണു സുപ്രീം കോടതിയുടെ ഉത്തരവ്. മനുഷ്യന്റെ ജീവനോപാധിയാണു പ്രധാനമെന്നും ഇതിൽ അനിശ്ചിതത്വം ഉണ്ടാകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, അവ്യക്തതകൾ ഒഴിവാക്കി ഓഗസ്റ്റ് മാസത്തിനകം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
പൗരന്‍റെ പ്രാഥമിക അവകാശങ്ങളിലൊന്നാണു ഭക്ഷണം കഴിക്കാനുള്ള അവകാശമെന്നു വ്യക്തമാക്കിയാണു മധുര ബെഞ്ച് കേന്ദ്ര സർക്കാരിന്റെ ഉത്തരവു സ്റ്റേ ചെയ്തത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് കാലികളെ കശാപ്പിനു വില്‍ക്കുന്നതു നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. കേന്ദ്ര ഉത്തരവു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കേരളസർക്കാർ പ്രത്യേക പ്രമേയവും പാസാക്കിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ഇങ്ങനെ
കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതാണു രാജ്യവ്യാപകമായി കേന്ദ്രസർക്കാർ നിരോധിച്ചത്. കൃഷി ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ കാലിച്ചന്തകളിൽ കന്നുകാലികളെ വാങ്ങാനും വിൽക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളിൽ മറിച്ചുവിൽക്കാനും പറ്റില്ല. ഇതുസംബന്ധിച്ചു മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം 2017 എന്ന പേരിലാണ് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. പശു, കാള, എരുമ, പോത്ത്, പശുക്കിടാവ്, കാളക്കുട്ടി, ഒട്ടകം, വരിയുടച്ച കാളകൾ എന്നിങ്ങനെ എല്ലാ ഇനം കന്നുകാലികളെയും കശാപ്പിനായി വിൽക്കാനോ വാങ്ങാനോ പാടില്ല. ഏതെങ്കിലും മതാചാരത്തിന്റെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചു. എന്നാൽ, കന്നുകാലികളെ കശാപ്പുചെയ്യുന്നതു നിരോധിച്ചിട്ടില്ല.
കാലിച്ചന്തകൾക്കു പുറത്ത് അവയുടെ ക്രയവിക്രയം സംബന്ധിച്ചും ഉത്തരവിൽ പരാമർശമില്ല. 2012ലെ കണക്കെടുപ്പു പ്രകാരം ഇന്ത്യയിൽ 19 കോടി കന്നുകാലികളാണ് ഉണ്ടായിരുന്നത്. ലൈസൻസുള്ള 3,900 അറവുശാലകളുമുണ്ട്.