വാഹനം ഓടിക്കേണ്ടത് എങ്ങനെയെന്ന് കാണിക്കാൻ കയറിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും പിഴച്ചു; വാഹനം ട്രാക്ക് തെറ്റി. അതോടെ പരീക്ഷയ്ക്ക് നിന്നവർ പരീക്ഷണം ഒഴിവാക്കി പിന്മാറി. പുതിയ രീതിയിലുള്ള കാർ ഡ്രൈവിങ് ടെസ്റ്റ് ഇന്നലെ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടന്നില്ല.
വാഹനത്തിൽ കയറുന്നില്ലെന്ന് എഴുതിക്കൊടുത്ത്, ടെസ്റ്റിന് നിന്ന അറുപതോളം പേർ പിന്മാറി. പുതിയ രീതി അനുസരിച്ച് അവസാനം ഇംഗ്ലിഷിലെ ‘വൈ’ അക്ഷരത്തിന്റെ മാതൃകയിൽ വാഹനം പുറകോട്ടു കൊണ്ടുപോയി കൂടി വേണം ടെസ്റ്റ് പൂർത്തിയാക്കാൻ. ഇത് എങ്ങനെയെന്ന് കാണിക്കാൻ ആദ്യം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ സ്വന്തം വാഹനത്തിൽ കയറി. എന്നാൽ, രണ്ടു തവണയും വാഹനം ട്രാക്ക് തെറ്റിയതിനെ തുടർന്ന് ഇദ്ദേഹം മോട്ടാർ ഡ്രൈവിങ് സ്കൂളുകാരുടെ വാഹനം വാങ്ങി മൂന്നാമതൊരു പരീക്ഷണം കൂടി നടത്തി.
ഈ പരീക്ഷണം വിജയം കണ്ടെങ്കിലും ടെസ്റ്റിനു കയറാൻ ആരും തയാറായില്ല. ഇതോടെ ടെസ്റ്റിനു കയറുന്നില്ലെന്ന് എഴുതി ഒപ്പിട്ടു നൽകാൻ ഉദ്യോഗസ്ഥർ ഇവരോട് ആവശ്യപ്പെട്ടു. എഴുതി നൽകി എല്ലാവരും പിന്മാറി. പുതുതായി വാഹനം ഓടിക്കേണ്ട ഭാഗത്ത് ടൈൽ പാകിയിരുന്നില്ല. ഇവിടെ മൈതാനം ഉയർന്നുതാണു കിടക്കുകയുമാണ്. ഇരുചക്ര വാഹന ടെസ്റ്റിൽ സ്ത്രീകളും പരാജയമറിഞ്ഞു. വാഹനം സ്വന്തമായി സ്റ്റാർട്ട് ചെയ്ത് ഓടിക്കണമെന്ന പുതിയ വ്യവസ്ഥയാണ് വില്ലനായത്. സ്ത്രീകളിൽ പലർക്കും വാഹനം സ്റ്റാർട്ട് ചെയ്യാൻ അറിയില്ലായിരുന്നു.
ഡ്രൈവിങ് സ്കൂളുകാർ സ്റ്റാർട്ട് ചെയ്ത് നൽകുന്ന വാഹനം ഓടിച്ച് ഓഫ് ആക്കാതെ അടുത്ത ആൾക്ക് കൈമാറുന്നതായിരുന്നു നടപ്പുരീതി. സ്വന്തമായി സ്റ്റാർട്ട് ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാൻ പലർക്കുമായില്ല. നാളെയാണ് അടുത്ത ടെസ്റ്റ് ദിവസം. പുതിയ ടെസ്റ്റ് രീതികളോട് തങ്ങൾക്ക് പൂർണമായും യോജിപ്പാണ് ഉള്ളതെന്നും എന്നാൽ, മൈതാനം ടെസ്റ്റിനു യോഗ്യമായ തരത്തിൽ സജ്ജമാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്നും ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബു നവാസ് പറഞ്ഞു. ഡ്രൈവിങ് പരിശീലനത്തിനു നല്ലൊരു മൈതാനം ജില്ലയിൽ ഇല്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടെസ്റ്റ് നടത്തുന്നതിനോടാണ് വിയോജിപ്പ്. ടെസ്റ്റ് കർക്കശമായി തന്നെ നടപ്പിലാക്കണമെന്നു തന്നെയാണ് അസോസിയേഷന്റെയും അഭിപ്രായം.
തിരുവല്ല ∙ പുതിയ ഡ്രൈവിങ് ടെസ്റ്റ് തിരുവല്ല സബ് ആർടി ഓഫിസിൽ നടന്നില്ല. ചൊവ്വാഴ്ച മുതൽ പുതിയ രീതിയിൽ നടത്തുമെന്ന് അധികൃതർ പറയുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. തിരുമൂലപുരത്തെ ഗ്രൗണ്ടിലാണ് ക്രമീകരണം. എംവിഐമാർക്ക് ഇതിനുള്ള പരിശീലനവും നൽകി വരുന്നു. ചൊവ്വ, വ്യാഴം, വെള്ളി ദിനങ്ങളിലാണ് ഡ്രൈവിങ് ടെസ്റ്റ്.