പുതിയ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനു ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. അടുത്തമാസം 15 വരെ പുതിയ രീതി നടപ്പാക്കരുതെന്നാണു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം മുതൽ പഴയരീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാൽ മതിയെന്നു ഗതാഗത കമ്മീഷണർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പുതിയരീതി ഉടൻ നടപ്പാക്കരുതെന്നും പരിശീലിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂളുകാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ രീതിയനുസരിച്ച് എച്ചിനു പുറമെ റിവേഴ്സ് പാർക്കിങ്, വാഹനം കയറ്റത്തു നിർത്താനുള്ള കഴിവു പരിശോധിക്കുന്ന ഗ്രേഡിങ് ടെസ്റ്റ് എന്നിവയും നിർബന്ധമാക്കിയിരുന്നു.
മൂന്നുഘട്ടങ്ങളുണ്ട് പുതിയ ഡ്രൈവിങ് പരീക്ഷയ്ക്ക്. ഇലക്ട്രോണിക് ഡ്രൈവിങ് ടെസ്റ്റ് യാർഡുകളിൽ ആദ്യം റിവേഴ്സ് പാർക്കിങ്. പ്രത്യേകം തയാറാക്കിയ സ്ഥലത്തു വാഹനം പിന്നിലേക്ക് ഓടിച്ചു പാർക്ക് ചെയ്യണം. ഗ്രേഡിയന്റ് ടെസ്റ്റാണു രണ്ടാമത്. കയറ്റത്തു വാഹനം നിർത്തിയശേ·ഷം യാത്ര തുടരണം. മൂന്നാമത് എച്ച്. യാർഡിൽ കമ്പി സ്ഥാപിച്ചിട്ടുണ്ടാവില്ല. പകരം വാഹനത്തിന്റെ വശത്തെ കണ്ണാടിയിൽ കൂടി മാത്രം നോക്കി എച്ച് എടുക്കണം.
ഒരു ദിവസം 40 പേർക്കേ പരീക്ഷയിൽ പങ്കെടുക്കാനാകു. സംസ്ഥാനത്തു നാലിടത്തേ ഇലക്ട്രോണിക് യാർഡുകളുള്ളു. മറ്റുള്ള സാധാരണ യാർഡുകളിൽ ഏറ്റവും അവസാനമായിരിക്കും ഗ്രേഡിങ് ടെസ്റ്റ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം അഞ്ചടിയിൽനിന്നു രണ്ടര അടിയായി കുറയ്ക്കുന്നതിനാൽ വാഹനത്തിന്റ വശത്തെ കണ്ണാടിയിൽ നോക്കി വേണം എച്ച് എടുക്കാൻ.